റോബിന്‍ ബസിന് ഇന്ന് മൂന്നിടത്ത് പരിശോധന ; മന്ത്രി മാറിയതില്‍ പ്രതീക്ഷയെന്ന് മാനേജര്‍

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കോയമ്പത്തൂര്‍‌ സര്‍വീസ് പുനരാരംഭിച്ച റോബിന്‍ ബസിനെ വിടാതെ പിന്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ്. വഴിനീളെയുള്ള പരിശോധനയും പിഴയൊടുക്കലും അവസാനിപ്പിച്ച ഉദ്യോഗസ്ഥര്‍ പരിശോധന മൂന്നിടത്ത് പരിമിതപ്പെടുത്തി. ഗതാഗത വകുപ്പ് മന്ത്രി മാറിയതോടെ ചൂഷണത്തിനും പ്രതികാരനടപടിക്കും മയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉടമയും ജീവനക്കാരും.

പുലര്‍ച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്ന് ഓട്ടം തുടങ്ങിയ റോബിന്‍ ബസിനെ ഒരു കിലോമീറ്റര്‍ അകലെ മൈലപ്രയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ പിന്നിട്ട് മൂവാറ്റുപുഴയ്ക്ക് സമീപം ആനിക്കാടായിരുന്നു രണ്ടാമത്തെ പരിശോധന. യാത്രക്കാരുടെ ലിസ്റ്റും മറ്റ് രേഖകളും പരിശോധിച്ച ശേഷം യാത്ര തുടരാന്‍ അനുമതി. മൂന്നമത്തേത് വാളയാറിലായിരുന്നു. കഴിഞ്ഞ തവണ വാളയാര്‍ എത്തുന്നതുവരെ പന്ത്രണ്ടിടത്തായിരുന്നു പരിശോധനയും പിഴയൊടുക്കലും.

റോബിന്‍റെ പോരാട്ടത്തിന് പൂര്‍ണ പിന്തുണയുമായി വണ്ടിനിറയെ യാത്രക്കാരും വഴിനീളെ അഭിവാദ്യമര്‍പ്പിച്ച് ഫാന്‍സും. സര്‍വീസ് നിയമപരമല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. 82000 രൂപ പിഴയൊടുക്കിയ ശേഷമാണ് റോബിന്‍ ബസ് വിട്ടു നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!