രാഹുല്‍ വിഷയം; പാര്‍ട്ടി തീരുമാനം വൈകാതെ എല്ലാവരെയും അറിയിക്കുമെന്ന് കെസി വേണുഗോപാല്‍

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത തള്ളാതെ എ ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തിലെ നേതാക്കള്‍ ഗൗരവമായി ആശയവിനിമയം നടത്തുകയാണെന്നും താന്‍ പറയുന്നതില്‍ എല്ലാമുണ്ടെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വൈകാതെ പാര്‍ട്ടി തീരുമാനം എല്ലാവരെയും അറിയിക്കും വളരെ ഗൗരവമേറിയ വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നടപടി വേണമോ വേണ്ടയോ എന്ന് കൂട്ടായി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗം കൂടി ആലോചിച്ചു എടുക്കേണ്ട തീരുമാനമാണ്. മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചിട്ടേ അന്തിമ തീരുമാനം എടുക്കൂ. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് നടപടി എടുക്കില്ല. സിപിഐഎമ്മും ബിജെപിയും ചെയ്യും പോലെ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

രാഹുലിന്റെ വിഷയം നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിട്ട് എഐസിസിയെ വിവരങ്ങള്‍ അറിയിക്കും. യുഡിഎഫിലെ ഘടകകക്ഷികള്‍ ആരും ഇതുവരെ ഈ വിഷയത്തില്‍ എന്നെ ബന്ധപ്പെട്ടിട്ടില്ല. യുഡിഎഫ് കണ്‍വീനര്‍ ആയതിനുശേഷം ഇതുപോലൊരു പരാതി കിട്ടിയിട്ടില്ല. രാഹുല്‍ മാങ്കൂട്ടം തന്റെ നാട്ടുകാരനാണ്. ഇതുവരെ എന്നെ വിളിച്ചിട്ടുമില്ല, ഞാന്‍ അങ്ങോട്ടും വിളിച്ചിട്ടില്ല. ശബ്ദരേഖയും പരാതികളും കാണുന്നതും കേള്‍ക്കുന്നതും എല്ലാം മാധ്യമങ്ങളിലൂടെയാണ്. എല്ലാക്കാര്യങ്ങള്‍ക്കും അഭിപ്രായം പറയുന്ന വനിതാ കമ്മീഷന്‍ അതെ അഭിപ്രായത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. വേണ്ടിടത്തും വേണ്ടാത്തിടത്തുമാണ് കമ്മീഷന്‍ അഭിപ്രായം പറയുന്നതും കേസെടുക്കുന്നതും അദ്ദേഹം വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!