തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റം. റിപ്പോര്‍ട്ടര്‍ ടിവി, മാതൃഭൂമി, 24 ന്യൂസ്, ന്യൂസ് 18 മാധ്യമ സംഘങ്ങളെയാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ദേശാഭിമാനി ഫോട്ടോഗ്രാഫറെയും കയ്യേറ്റം ചെയ്തു. തിരുമല കൗണ്‍സിലര്‍ അനില്‍ ജീവനൊടുക്കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായത്. കയ്യേറ്റത്തില്‍ ന്യൂസ് 18 ടിവിയുടെ ക്യാമറ തകരുകയും റിപ്പോര്‍ട്ടര്‍ ടി വി വീഡിയോ ജേര്‍ണലിസ്റ്റ് നന്ദുവിന് പരിക്കേല്‍ക്കുകയും ചെയ്തു. എന്താണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്നതില്‍ വ്യക്തതയില്ല.



സ്വന്തം ഓഫീസിനുള്ളിലാണ് തിരുമല അനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു. അനില്‍ ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന് കുറിപ്പില്‍ പറയുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പിലുണ്ട്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് തിരുമല അനില്‍. രണ്ടാഴ്ച മുന്‍പ് അനില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടിരുന്നുവെന്നും ബാങ്കിന്റെ ബാധ്യതയെക്കുറിച്ച് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചിരുന്നതായാണ് വിവരം.


വലിയശാലയിലെ ഫാം ആന്‍ഡ് ടൂര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് പല കൗണ്‍സിലര്‍മാരോടും അടുത്ത ആളുകളോടും പറഞ്ഞിട്ടുണ്ടെന്നും പൊലീസും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!