രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ട് പീഡിപ്പിച്ച കേസ്: പ്രതി കുറ്റക്കാരന്‍; ഒക്ടോബര്‍ 3ന് ശിക്ഷ വിധിക്കും

തിരുവനന്തപുരം ചാക്കയില്‍ നിന്ന് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി അഥവാ കബീര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അതിവേഗ പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ ഒക്ടോബര്‍ 3ന് പ്രഖ്യാപിക്കും.

മുമ്പ് പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ജാമ്യം ലഭിച്ച് ജനുവരി 22ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ പുതിയ കുറ്റകൃത്യം നടത്തിയത്.

ഫെബ്രുവരി 19ന് ചാക്കയില്‍ റോഡരികില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങിയിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. പിന്നീട് അതേ ദിവസം രാത്രി ചാക്ക റെയില്‍വേ പാളത്തിന് സമീപമുള്ള പൊന്തക്കാട്ടില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തി. ഉടന്‍ തന്നെ കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കുട്ടിയുടെ തലമുടി കണ്ടെത്തിയത് കേസില്‍ നിര്‍ണായക തെളിവായി. കേസില്‍ 14 സാക്ഷികളെയാണ് വിസ്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!