‘തന്റെ കൈവശം ലഭിച്ചത് ചെമ്പുപാളി തന്നെ’; ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി

ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. തന്റെ കൈവശം ലഭിച്ചത് ചെമ്പു പാളിയാണെന്ന് ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കി. രേഖാമൂലമാണ് ചെമ്പുപാളി തനിക്ക് കൈമാറിയത്. ഉദ്യോഗസ്ഥ വീഴ്ചയില്‍ തനിക്ക് പങ്കില്ല. കൃത്യമായി കത്തു നല്‍കി ദേവസ്വം അധികൃതരുടെ അനുമതിയോടെയാണ് താന്‍ ചെമ്പുപാളി കൊണ്ടുപോയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയതായാണ് വിവരം.

താന്‍ സ്വന്തം നിലയില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. രേഖാമൂലമാണ് ഇതെല്ലാം കൈപ്പറ്റിയത്. പണപ്പിരിവ് നടത്തിയെന്ന ആരോപണവും ഉണ്ണികൃഷ്ണന്‍ പോറ്റി നിഷേധിച്ചു. പീഠം കാണാതായ സംഭവത്തില്‍ സുഹൃത്തിനെ പഴിചാരിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയതെന്നാണ് സൂചന. കോവിഡ് സമയമായതിനാല്‍ യോജിക്കാത്ത പീഠം സുഹൃത്തിന് കൈമാറിയിരുന്നു.

പിന്നീട് ചോദിച്ചപ്പോള്‍ അത് ശബരിമലയില്‍ കൈമാറിയെന്നാണ് പറഞ്ഞത്. പിന്നീട് ഇതു വിവാദമായപ്പോഴാണ് പീഠം കൈവശമുണ്ടെന്ന് അറിയിക്കുകയും കൊണ്ടുവെക്കുകയും ചെയ്തുവെന്നാണ് മൊഴി. ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ശബരിമലയിലെ അന്നത്തെ ഉദ്യോഗസ്ഥരെയും വിജിലന്‍സ് ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!