ചെന്നൈയിൽ എത്തിച്ചത് ചെമ്പുപാളികളെന്ന് പറയാൻ ആവശ്യപ്പെട്ടത് ഉണ്ണികൃഷ്ണന്‍ പോറ്റി: സ്മാർട്ട് ക്രിയേഷൻസ്

വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൈയൊഴിഞ്ഞ് സ്മാര്‍ട്ട് ക്രിയേഷന്‍സ്. ചെന്നൈയിലെത്തിച്ചത് ചെമ്പുപാളികളാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ടത് പോറ്റിയാണെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് നല്‍കിയിരിക്കുന്ന വിശദീകരണം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൂര്‍ണമായി പ്രതിക്കൂട്ടിലാക്കുന്നതാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് മാനേജ്‌മെന്റിന്റെ വിശദീകരണം.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുവന്നത് ചെമ്പ് പാളികളാണെന്ന് പറയണമെന്ന് നിര്‍ദേശിച്ചത് പോറ്റിയാണെന്ന് മാനേജ്‌മെന്റ് പറയുന്നു. മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കി. ദേവസ്വം വിജിലന്‍സ് മൊഴി രേഖപ്പെടുത്താന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെ വിളിപ്പിച്ചപ്പോഴാണ് ഗൗരവം മനസിലാക്കിയത്. അതോടെ സത്യം തുറന്ന് പറഞ്ഞു. പോറ്റിയുടെ തട്ടിപ്പില്‍ സ്ഥാപനത്തിന് പങ്കില്ല. മുമ്പ് സ്വര്‍ണം പാകിയതില്‍ വീണ്ടും സ്വര്‍ണം പൂശില്ലന്ന് പറഞ്ഞത് സത്യം. പോറ്റി നിര്‍ബന്ധിച്ചപ്പോള്‍ റൂള്‍ മാറ്റിയതാണെന്നും മാനേജ്‌മെന്റ് പറഞ്ഞു.

ഇതിനിടെ ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെടി ശങ്കരന്‍ ദ്വാരപാലക ശില്‍പങ്ങളുടെ പരിശോധനയ്ക്കായി സന്നിധാനത്തെത്തി. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് വേണ്ടി അഭിഭാഷകനാണ് ഹാജരായത്. അതേസമയം പ്രത്യേക സംഘത്തിന്റെ അന്വേഷണം മറ്റ് സ്‌പോണ്‍സര്‍മാരിലേക്ക് കൂടി നീങ്ങുകയാണ്. ശബരിമലയിലെ വാതില്‍ മാറ്റി പുതിയത് നിര്‍മ്മിച്ച് സ്വര്‍ണം പൂശി നല്‍കിയ ഗോവര്‍ദ്ധന്‍ എന്ന സ്‌പോണ്‍സറുടെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!