ഗാസ: 7 ബന്ദികളെ കൈമാറി ഹമാസ്, മോചനം മൂന്ന് ഘട്ടങ്ങളിലായി

ഗാസയിലെ ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള ബന്ദികളുടെ കൈമാറ്റത്തിന് തുടക്കം. ഹമാസിന്റെ പക്കലുള്ള ബന്ദികളില്‍ ഏഴ് പേരെ റെഡ് ക്രോസിന് കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിട്ടയച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിക്കുന്നത്.

ബന്ദികളെ റെഡ് ക്രോസിന് കൈമാറിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇസ്രയേലില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ അറങ്ങേറി. ടെല്‍ അവീവില്‍ വച്ച് നടന്ന ബന്ദി കൈമാറ്റത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം പ്രദര്‍ശിപ്പിച്ചിരുന്നു. ഇസ്രായേല്‍ തടവിലാക്കിയ 1,900-ലധികം പലസ്തീന്‍ തടവുകാര്‍ക്ക് പകരമായാണ് ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളില്‍ ജീവനോടെ ബാക്കിയുള്ള 20 പേരെ കൈമാറുന്നത്. ഇസ്രയേലി ബന്ദികളെ കൈമാറിയതോടെ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 250 പലസ്തീന്‍ തടവുകാരെയും ഉടന്‍ കൈമാറും.

ബാര്‍ എബ്രഹാം കുപ്പര്‍ഷൈന്‍, എവ്യാതര്‍ ഡേവിഡ്, യോസെഫ്-ചൈം ഒഹാന, സെഗെവ് കല്‍ഫോണ്‍, അവിനാറ്റന്‍ ഓര്‍, എല്‍ക്കാന ബോബോട്ട്, മാക്‌സിം ഹെര്‍ക്കിന്‍, നിമ്രോഡ് കോഹന്‍, മതാന്‍ ആംഗ്രെസ്റ്റ്, മതാന്‍ സാന്‍ഗൗക്കര്‍, ഈറ്റന്‍ ഹോണ്‍, ഈറ്റന്‍ എബ്രഹാം മോര്‍, ഗാലി ബെര്‍മന്‍, സിവ് ബെര്‍മന്‍, ഒമ്രി മിറാന്‍, അലോണ്‍ ഒഹെല്‍, ഗൈ ഗില്‍ബോവ-ദലാല്‍, റോം ബ്രാസ്ലാവ്സ്‌കി, ഏരിയല്‍ കുനിയോ, ഡേവിഡ് കുനിയോ എന്നിവരാണ് ഹമാസ് മോചിപ്പിക്കുന്ന ഇസ്രയേലികള്‍. തിങ്കളാഴ്ച രാവിലെയാണ് ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടത്.

മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുക എന്നാണ് റിപ്പോര്‍ട്ടുകള്‍. റെഡ് ക്രോസിന് കൈമാറുന്ന ബന്ദികളെ നാട്ടില്‍ എത്തിക്കാന്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളും ഇസ്രയേല്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!