‘സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍, കെപിസിസി പുനഃസംഘടനയില്‍ നൂറ് ശതമാനം തൃപ്തി’ സണ്ണി ജോസഫ്

കെപിസിസി പുനഃസംഘടനയില്‍ എല്ലാവര്‍ക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചാണ്ടിയെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതില്‍ ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല. സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുനഃസംഘടനയില്‍ വ്യക്തികള്‍ക്ക് അഭിപ്രായമുണ്ടാകാം. എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് കണക്കിലെടുക്കാറുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

പുനഃസംഘടനയില്‍ പരാതികള്‍ ഉണ്ടാകാം. പരാതികള്‍ പരിഹരിക്കാന്‍ കഴിയുന്ന കരുത്ത് കോണ്‍ഗ്രസിനുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. തന്റെ കണ്‍സെപ്റ്റ് വേറെയാണ്. ഏറ്റവും ചെറിയ കമ്മിറ്റിയാണ് തന്റെ കണ്‍സെപ്റ്റ്. കുറേ താല്‍പര്യങ്ങള്‍ ഉണ്ടാകാം. അതെല്ലാം പരിഗണിച്ചു പോകേണ്ടതുണ്ട്. ജംബോ കമ്മിറ്റി അനാവശ്യമെന്ന് താന്‍ പറയുന്നില്ല. സെക്രട്ടറിമാരുടെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പലരെയും ഉള്‍ക്കൊള്ളിക്കേണ്ടിവരും. സാമുദായിക സമവാക്യം ഉറപ്പിച്ചാണ് കോണ്‍ഗ്രസ് എന്നും മുന്നോട്ട് പോയതെന്നും സണ്ണി ജോസഫ് പറഞ്ഞു.

പേരാമ്പ്ര സംഘര്‍ഷത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസിന്റെ കരങ്ങള്‍ കെട്ടാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. എഐ ഉപയോഗിച്ച് ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേല്‍പ്പിച്ചത് ആരാണെന്ന് കണ്ടെത്തുമെന്നാണ് എസ്പി പറഞ്ഞത്. ഉദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്. എസ്പി തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. ഭീഷണി പ്രസംഗം നടത്തിയതിന് ഇ പി ജയരാജനെതിരെ കേസ് എടുക്കണം. എല്‍ഡിഎഫ് കണ്‍വീനര്‍ ഭരണത്തിന്റെ ദുസ്വാധീനം ചെലത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!