മധ്യപ്രദേശില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പിയത്‌ പേപ്പറില്‍ ; വിഡിയോ പങ്കുവച്ച് രാഹുൽ ​ഗാന്ധി

ഭോപ്പാല്‍ മധ്യപ്രദേശിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പേപ്പറില്‍ നല്‍കിയ സംഭവം വിവാദത്തില്‍. ഷിയോപൂര്‍ ജില്ലയിലെ വിജയപൂരിലെ ഹാള്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ, രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നിരവധി പേര്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

വിവരം അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇരുപത് വര്‍ഷത്തെ ബിജെപി ഭരണത്തിനിടെ കുട്ടികളുടെ പ്ലേറ്റുകള്‍ പോലും മോഷ്ടിക്കപ്പെട്ടു. ഭാവിഭാഗ്ദാനങ്ങള്‍ക്ക് പാത്രം നല്‍കാത്തത് ദയനീയമാണെന്നും രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഷിയോപൂര്‍ ജില്ലാ കലക്ടര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോട് (എസ്ഡിഎം) അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉച്ചഭക്ഷണം നല്‍കുന്നതിന് ചുമതലപ്പെട്ട സ്വയം സഹായത്തെ പിരിച്ചുവിടുകയും സ്‌കൂള്‍ പ്രിന്‍സിപ്പലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

സാധാരണക്കാര്‍ പഠിക്കുന്ന സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പ്രധാനമന്ത്രി പോഷണ്‍ ശക്തി നിര്‍മാണ്‍ പദ്ധതിയുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് സംഭവം തുറന്നുകാണിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2023ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാനവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ നിലവാരം വര്‍ധിപ്പിക്കുമെന്നത്. എന്നാല്‍ അത് വെറും വാഗ്ദാനം മാത്രമായി തുടരുകയാണെന്നും കോണ്‍ഗ്രസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!