‘തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ പിടിക്കാമെന്നത് ബിജെപിയുടെ ആഗ്രഹം മാത്രം’: മന്ത്രി വി ശിവൻകുട്ടി

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ പിടിക്കാമെന്നത് ബിജെപിയുടെ ആഗ്രഹം മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി. എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. ബിജെപിയുടെ കൗൺസിലർമാരുടെ എണ്ണം തിരുവനന്തപുരം നഗരസഭയിൽ കുറയും. ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പരാതി നൽകിയിട്ടുണ്ട്. അവർ നിരന്തരം ചട്ടം ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വഞ്ചിയൂർ സംഭവത്തിലും ബിജെപി മറുപടി പറയണം. ട്രാൻസ്ജെൻഡറെ വോട്ട് ചെയ്യാൻ അനുവദിക്കാതെ അക്രമം സൃഷ്ടിക്കാനായിരുന്നു നീക്കം. ബി ജെപി സംസ്ഥാന അധ്യക്ഷൻ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ലേബർ കോൺക്ലേവ്, ഈ മാസം 19ന് രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. 100 ഡെലിഗേറ്റ്സ് പങ്കെടുക്കും. പുതിയ ലേബർ കോഡ് ഉണ്ടാക്കുന്ന കെടുതികളാണ് പ്രധാനമായും ചർച്ചചെയ്യുന്നത്. അതിനെ അതിജീവിക്കുന്നതിനു വേണ്ടി തൊഴിലാളികളുടെ പക്ഷത്ത് നിന്ന് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നതും ആലോചിക്കും. കേന്ദ്രസർക്കാർ തൊഴിലാളികൾക്ക് അനുകൂലമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പൊതുവിദ്യാഭ്യാസ വകുപ്പിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയമാണ്. 440 കോടി രൂപ തടഞ്ഞു വെച്ചിരിക്കുന്നു. എസ് എസ് കെയുടെ ബാക്കി തുകയും തടഞ്ഞു വെച്ചിരിക്കുന്നു. ആദ്യ ഗഡു മാത്രമാണ് നൽകിയിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ദില്ലിയിൽ പ്രതിഷേധ സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണത്തിൻ്റെ കാര്യത്തിലും തുക തടഞ്ഞു വെച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി 14 മുതൽ 18 വരെ നടക്കുമെന്ന് മന്ത്രി പറഞ്ഞു. 248 ഇനങ്ങളിലാണ് മത്സരം. പ്രധാന വേദി തേക്കിൻകാട് മൈതാനം ആക്കണം എന്നതാണ് ആലോചന. നിലവിലെ മാന്വൽ അടുത്ത കലോത്സവത്തിന് മുൻപ് പരിഷ്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!