ജനനായകൻ നിർമാതാക്കൾ കേസ് പിൻവലിക്കാൻ ഒരുങ്ങുന്നെന്ന് റിപ്പോർട്ട്

ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന ജനനായകൻ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ സെൻസർ ബോർഡിനെതിരെ നൽകിയിരുന്ന കേസുകൾ ജനനായകൻ സിനിമയുടെ നിർമാതാക്കൾ പിൻവലിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടാണിപ്പോൾ പുറത്തുവരുന്നത്. കേസിൽ പുനഃപരിശോധനയ്ക്ക് പോകുന്നതിനെക്കുറിച്ച് നിർമാതാക്കൾ ആലോചിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കേസ് പിൻവലിച്ച് സിനിമയുമായി റിവൈസിംഗ് കമ്മിറ്റ് മുന്നിലേക്ക് പോകാനാണ് നിർമാതാക്കളുടെ തീരുമാനമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ റിവൈസിംഗ് കമ്മിറ്റ് നിർദ്ദേശിക്കുന്ന ഉപാധികളോടെ സിനിമ പുറത്തിറക്കാനാകും. ഫെബ്രുവരി 16 ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നുവെങ്കിലും കോടതി നടപടികൾ നിലനിൽക്കെ അതിന് സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കത്തിന് സിനിമയുടെ നിർമാതാക്കൾ ആലോചിക്കുന്നതെന്നും നക്കീരൻ റിപ്പോർട്ട് ചെയ്യുന്നു. സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി രണ്ടുദിവസം മുൻപാണ് റദ്ദാക്കിയത്.

ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ചൊവ്വാഴ്ച ഈ ഉത്തരവിട്ടത്. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!