‘പോറ്റിയുടെ കാര്യങ്ങള്‍ ചോദിച്ചു, കൃത്യമായി മറുപടി പറഞ്ഞു; അസ്വാഭാവികതയില്ല’: അടൂര്‍ പ്രകാശ്

എസ്‌ഐടിയുടെ ചോദ്യംചെയ്യലില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നും ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കിയെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

എം മുരളിയുടെ നിര്യാണവുമായി ബന്ധപ്പെട്ടാണ് ഇന്നലെ തന്നെ ട്രെയിനില്‍ കയറി ഇവിടെ എത്തിയത്. അതിനിടെയാണ് ചില കാര്യങ്ങള്‍ അറിയാനുണ്ട് എന്ന് എസ്‌ഐടി പറഞ്ഞത്. ഇതനുസരിച്ച് രാവിലെ തന്നെ പോയി. എസ്‌ഐടി ചോദിച്ച കാര്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞു. മറുപടി പറഞ്ഞത് അനുസരിച്ച് അവര്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കും. അതിനപ്പുറത്തേയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യവും പറയാനില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് എല്ലാം ഞാന്‍ ഉത്തരം നല്‍കി. പോറ്റിയെ കുറിച്ച് ചോദിച്ചിട്ടുണ്ട്. എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. ആ പങ്ക് വെച്ച വിവരങ്ങളെല്ലാം അവര്‍ രേഖപ്പെടുത്തി. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കൂ. അദ്ദേഹം പുറത്തിറങ്ങിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തിയല്ല ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഒരു അസ്വാഭാവികതയുമില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!