കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി വീണ്ടും കോക്ക്റോച്ച് ജനത പാർട്ടി. മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോക്ക്റോച്ച് ജനത പാർട്ടി മുന്നറിയിപ്പ് നൽകി. മന്ത്രിയോട് സർക്കാർ രാജി ആവശ്യപ്പെടണമെന്നും ഒരാഴ്ച കാത്തിരിക്കുമെന്നുമാണ് സിജെപിയുടെ പ്രതികരണം.

അതേസമയം, സിജെപി പ്രതിഷേധം തള്ളുകയാണ് കേന്ദ്ര സർക്കാർ. പരീക്ഷയുടെ നടത്തിപ്പ് സ്വയം ഭരണാവകാശമുള്ള സംവിധാനത്തിനാണെന്നും ആ സംവിധാനം പാളിയാൽ മന്ത്രി ഉത്തരവാദിയാകുന്നതെങ്ങനെയെന്നും മന്ത്രി കിരൺ റിജിജു പ്രതികരിച്ചു.സർക്കാർ ഒളിച്ചോടില്ലെന്നും കിരൺ റിജിജു പറഞ്ഞു. അതിനിടെ, കോക്ക്റോച്ച് ജനത പാർട്ടിയുടെ സമരത്തിൽ പങ്കെടുക്കാത്തതിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസും, യൂത്ത് കോൺഗ്രസും പ്രധാൻ്റെ രാജിയിൽ സമരത്തിലാണെന്നും മറ്റൊരു സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കോക്ക് റോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹിയിലെത്തിയത്. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ അതീവ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. പിന്നീട് ജന്തർമന്ദറിലായിരുന്നു കേന്ദ്ര മന്ത്രിക്കെതിരെയുള്ള പ്രതിഷേധം. ആദ്യഘട്ടത്തിൽ അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്, പ്രതിഷേധം കനക്കുമെന്ന് കണ്ടതോടെയാണ് അനുമതി നൽകുകയായിരുന്നു.
