കാസര്‍കോഡ് സ്‌കൂള്‍ അസംബ്ലിക്കിടെ ദളിത് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം

കാസര്‍കോഡ് സ്‌കൂള്‍ അസംബ്ലിയ്ക്കിടെ ദളിത് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രധാന അധ്യാപിക ഷേര്‍ളി ജോസഫിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ശനിയാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാനും നിര്‍ദേശം നല്‍കി. അറസ്റ്റുണ്ടായാല്‍ ഒരു ലക്ഷം ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലും വിടാന്‍ നിര്‍ദേശം.

കഴിഞ്ഞ മാസം 19 നാണ് ചിറ്റാരിക്കാല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യുപി സ്‌കൂളിലെ അസംബ്ലിയിക്കിടെ പ്രധാന അധ്യാപിക വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചത്. അഞ്ചാം ക്ലാസുകാരിയെ പ്രധാന അധ്യാപിക ഷേര്‍ളി ജോസഫ് സ്‌കൂള്‍ അസംബ്ലിക്കിടെ സ്റ്റാഫ് റൂമിന് മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പരസ്യമായി മുടി മുറിച്ചുവെന്നായിരുന്നു പരാതി.

കുട്ടിയുടെ രക്ഷിതാവാണ് പരാതി നല്‍കിയത്. ചിറ്റാരിക്കാല്‍ പൊലീസ് ഷേര്‍ളിക്കെതിരെ കേസെടുക്കുകയായിരുന്നു. പട്ടികജാതി/പട്ടിക വര്‍ഗ അതിക്രമം തടയല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കാസര്‍കോട് എസ്. എം എസ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തിയ അന്വേഷണ സംഘം മുറിച്ചു മാറ്റിയ മുടി കസ്റ്റഡിയിലെടുത്തിരുന്നു.
കുട്ടിക്ക് നിയമോപദേശം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!