പറവൂർ പുറ്റിങ്ങൽ വെടിക്കെട്ടിൽ 110 പേർ മരണപ്പെടുകയും 656 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത ദുരന്തം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിൽ 23.05.2024 ൽ പ്രതികൾ ഈ കോടതിയിൽ ഹാജരാകണം. ടി. എം. വർഗ്ഗീസ് സ്മാരക ആഡിറ്റോറിയം ക്യാമ്പസിൽ പ്രവർത്തനമാരംഭിക്കുന്ന പുറ്റിങ്ങൽ വെടിക്കെട്ട് അപകട സ്പെഷ്യൽ കോടതിയിലേക്ക് സെഷൻസ് കോടതി കേസ് മാറ്റുന്നതിന് മുന്നോടിയായിട്ടാണ് സെഷൻസ് കോടതിയിൽ പ്രതികൾ ഹാജരാകാൻ ജഡ്ജി എം. ബി സ്നേഹലത ഉത്തരവിട്ടിരിക്കുന്നത്. അന്നത്തെ ജില്ലാ കളക്ടർ ഷൈന മോൾടെ നിരോധന ഉത്തരവ് ലംഘിച്ചു കൊണ്ടാണ് പ്രതികൾ വെടിക്കെട്ട് നടത്തിയത്.

09.04.2016 രാത്രി 11.30 ന് വർക്കല കൃഷ്ണൻകുട്ടി ആശാനും കഴക്കൂട്ടം സുരേന്ദ്രൻ ആശാനും തമ്മിലുള്ള മത്സര കമ്പം ആണ് ദുരന്തത്തിന് കാരണമായത് ശാർക്കരയിൽ നിന്ന് അമിട്ടുകളും പടക്കങ്ങളും മിനിലോറികളിൽ രഹസ്യമായി പുറ്റിങ്ങലിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പടക്കത്തിന് തിരികൊളുത്തി ഇതിനിടയിൽ ഒരു തൊഴിലാളിയുടെ കയ്യിൽ ഇരുന്ന അമിട്ട് പൊട്ടിത്തെറിക്കുകയും അതിന്റെ തീപ്പൊരി തെക്കേ കമ്പപുരയിൽ സൂക്ഷിച്ചിരുന്ന 30000 പടക്കങ്ങളിലേക്ക് വീഴുകയും വൻ സ്പോടനങ്ങൾ ഉണ്ടാക്കുകയും ചെയ്തതോടെയാണ് ദുരന്തം ഉണ്ടായത്. ക്രൈംബ്രാഞ്ച് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ ആണ് ഹാജരാകുന്നത്.

