ഭഗത് സിംഗിന്റെ ചിത്രത്തിനൊപ്പം കെജ്രിവാളും; എതിര്‍പ്പുമായി കൊച്ചുമകന്‍

സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ചിത്രത്തിനൊപ്പം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചിത്രം വച്ചതിനെതിരെ ഭഗത് സിംഗിന്റെ കൊച്ചുമകന്‍ രംഗത്ത്. ഒരു രാഷ്ട്രീയ നേതാവിനെയും ഭഗത് സിംഗുമായി താരമത്യപ്പെടുത്തരുതെന്ന് യാദ്വേന്ദ്ര സിംഗ് പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വിപ്ലവകാരിയായ ഭഗത് സിംഗിന്റെ ഫോട്ടോ ഉപയോഗിച്ചത് വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ്. ഭഗത് സിംഗിന്റെ സംഭാവന വ്യക്തിപരമല്ല രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണെന്നും യാദ്വേന്ദ്ര സിംഗ് എഎന്‍ഐയോട് പറഞ്ഞു.

മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത കെജ്രിവാളിന്റെ ചിത്രം ഭഗത് സിംഗിന്റെ ചിത്രത്തിനൊപ്പം വച്ചുകൊണ്ട് സുനിത കെജ്രിവാള്‍ പ്രസംഗിച്ചിരുന്നു. അംബേദ്കറിന്റെ ചിത്രവും ഒപ്പമുണ്ടായിരുന്നു. ഇതിലാണ് ഭഗത് സിംഗിന്റെ കൊച്ചുമകന്റെ പ്രതികരണം. കെജ്രിവാളിനെ മാര്‍ച്ച് 21 ന് ഇഡി കസ്റ്റഡിയിലെടുത്തതുമുതല്‍ അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാള്‍ പത്രസമ്മേളനം നടത്തിയത് ഈ ചിത്രങ്ങള്‍ പശ്ചാത്തലമാക്കിയാണ്. ഭഗത് സിങ്ങിന്റെയും ഡോ. ബി ആര്‍ അംബേദ്കറിന്റെയും ചിത്രങ്ങള്‍ക്കൊപ്പം പുതുതായി ചേര്‍ക്കുകയായിരുന്നു കെജ്രിവാളിന്റെ ഫോട്ടോയും.

അബദ്ധത്തില്‍ ചെയ്തതാണ് ഇതെങ്കില്‍ തിരുത്തണമെന്നും അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ഛായാചിത്രങ്ങള്‍ക്കിടയില്‍ നിന്ന് കെജ്രിവാളിന്റെ ഫോട്ടോ നീക്കം ചെയ്യണമെന്നും യാദവേന്ദ്ര സിംഗ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നേരത്തെ ബിജെപി ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!