മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെഎസ്ആര്‍ടിസി ബസ് തടഞ്ഞതില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇരുവര്‍ക്കും എതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.ആര്യാ രാജേന്ദ്രന്‍, സച്ചിന്‍ ദേവ്, വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്കുമെതിരെയാണ് പരാതി.

കെഎസ്ആര്‍ടിസി ബസിന്റെ ട്രിപ്പ് മുടക്കിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയില്‍ നേരത്തെ കണ്ടോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ് എംഎല്‍എ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. ഈ കേസില്‍ അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചേക്കും.

മേയറുമായി തര്‍ക്കം ഉണ്ടായ ദിവസം യദു ഫോണില്‍ സംസാരിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കെഎസ്ആര്‍ടിസിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ബസ് ഓടിക്കുന്നതിനിടെ പലപ്പോഴായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചു എന്നാണ് പൊലീസ് കണ്ടെത്തല്‍.

അതേ സമയം ബസ്സിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസ്ആര്‍ടിസി വര്‍ക്ക് ഷോപ്പില്‍ വച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുളള രേഖകള്‍ പൊലിസ് ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!