വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ പാറ്റ; പരാതി നല്‍കി ദമ്പതികള്‍, പിഴ ചുമത്തിയതായി റെയില്‍വെ

വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍നിന്ന് പാറ്റയെ കിട്ടിയതായി ദമ്പതികളുടെ പരാതി. ജൂണ്‍ 18ന് ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്.സംഭവത്തില്‍ ഭക്ഷണ വിതരണക്കാരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികളുടെ ബന്ധു സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഭക്ഷണ വില്‍പ്പനക്കാരനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും, ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

സംഭത്തില്‍ ഭക്ഷണ വിതരണക്കാര്‍ക്ക് പിഴ ചുമത്തുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തതായി ഐആര്‍സിടിസി പ്രതികരിച്ചു. ‘സര്‍, നിങ്ങള്‍ക്ക് ഉണ്ടായ യാത്രാ അനുഭവത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. വിഷയം ഗൗരവമായി കാണുകയും ബന്ധപ്പെട്ട സേവന ദാതാവില്‍ നിന്ന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഉല്‍പ്പാദനവും ലോജിസ്റ്റിക്സ് നിരീക്ഷണവും ഞങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്,’ ഐആര്‍സിടിസി പ്രതികരിച്ചു.

വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തുന്നത് ഇതാദ്യമല്ല. ഫെബ്രുവരിയില്‍, കമലപതിയില്‍ നിന്ന് ജബല്‍പൂര്‍ ജങ്ഷനിലേക്കുള്ള യാത്രയില്‍ റെയില്‍വെ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റയെ കണ്ടതായി മറ്റൊരു യാത്രക്കാരന്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഭോപ്പാല്‍-ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് റെയില്‍വേ ഭക്ഷണ വിതരണക്കാരന് 25,000 രൂപ പിഴ ചുമത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!