പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; നാളെ കെഎസ് യു വിദ്യാഭ്യാസ ബന്ദ്; സമരരംഗത്ത് എസ്എഫ്‌ഐയും

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥി സംഘടനകള്‍. നാളെ കെഎസ് യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ് യു, എംഎസ്എഫ് സംഘടനകളെ കൂടാതെ എസ്എഫ്‌ഐയും സമരംരംഗത്തുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മലപ്പുറം കളക്ടറേറ്റ് ഉപരോധിച്ചു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ് യു കൊല്ലത്ത് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തിരുവനന്തപുരത്ത് കെഎസ് യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട്ടും മലപ്പുറത്തും വയനാട്ടിലും വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധമാണ് നടന്നത്. കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഉദ്യോഗസ്ഥരെ ഉള്ളില്‍ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ തിങ്കളാഴ്ച പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ 3,22,147 കുട്ടികള്‍ക്കാണ് പ്രവേശനം കിട്ടിയത്. മികച്ച മാര്‍ക്കുണ്ടായിട്ടും സീറ്റ് ലഭിക്കാത്ത നിരവധി വിദ്യാര്‍ഥികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യു- എംഎസ്എഫ് പ്രതിഷേധം.

അതേസമയം സമരം നടത്തുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി രംഗത്തെത്തി. കുറെനാളായി സമരം ചെയ്യാതിരിക്കുന്നതല്ലേ, ഉഷാറായി വരട്ടെ. അവര്‍ എന്താണ് മനസിലാക്കിയതെന്ന് അറിയില്ല, തെറ്റിദ്ധാരണയാകാമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!