ലൈംഗികാരോപണം: കോണ്‍ഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചു

നടി ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ വി എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചു. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും അഭിഭാഷകനുമായ വി എസ് ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്ത് വന്നതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.

ചന്ദ്രശേഖരനെ എല്ലാ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് വനിത അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു. ലൈംഗിക ചൂഷണത്തിനായി നടിയെ നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് എത്തിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. ഷൂട്ടിങ് ലൊക്കേഷനായ ബോള്‍ഗാട്ടി പാലസ് കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നും മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ചന്ദ്രശേഖരനെ കൂടാതെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!