വിനേഷ് ഫോഗട്ട് ഒളിംപിക്‌സില്‍ പങ്കെടുത്തത് ചതിയിലൂടെ, മെഡല്‍ പോയത് ദൈവം കൊടുത്ത ശിക്ഷ: ബ്രിജ് ഭൂഷണ്‍

ന്യൂഡല്‍ഹി: ഒളിംപിക് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ വിമര്‍ശനവുമായി ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍. ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ട് തട്ടിപ്പ് കാണിച്ചുവെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡല്‍ നഷ്ടമായതെന്നും മുന്‍ എം പി പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് വിമര്‍ശനം.

ഒരു താരത്തിന് ഒരേ ദിവസം രണ്ട് ഭാരോദ്വഹന വിഭാഗങ്ങളില്‍ ട്രയല്‍സ് ചെയ്യാന്‍ കഴിയുമോയെന്നും ഭാരം നിര്‍ണയിച്ചതിന് ശേഷം അഞ്ച് മണിക്കൂര്‍ ട്രയല്‍സ് നിര്‍ത്തിവെക്കാമോയെന്നും ബ്രിജ് ഭൂഷണ്‍ ചോദിച്ചു. ട്രയല്‍സ് പൂര്‍ത്തിയാക്കാതെയാണ് ബജ്‌രംഗ് പുനിയ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തതെന്നും ബിജെപി നേതാവ് ആരോപിച്ചു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. ഹരിയാനയിലെ ആദ്യ 31 അംഗ സ്ഥാനാര്‍ഥിപ്പട്ടികയിലാണ് ഫോഗട്ടിന്റെ പേര് ഉള്‍പ്പെടുത്തിയത്. റെയില്‍വെയില്‍ നിന്ന് രാജിവെച്ചശേഷമാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവി ബ്രിജ് ഭൂഷണനെതിരെ ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും ആരോപിച്ച് കഴിഞ്ഞ വര്‍ഷം വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, എന്നിവര്‍ പ്രതിഷേധം നടത്തിയിരുന്നു. ബ്രിജ്ഭൂഷണ്‍ രാജിവെക്കണമെന്നും ഗുസ്തി ഭരണസമിതി പിരിച്ചുവിടണമെന്നുമായിരുന്നു ആവശ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!