തൃശൂർ ∙ പൂരം കലക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ (എസ്ഐടി) പരാതിയിലാണു തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. ആരെയും പ്രതി ചേർത്തിട്ടില്ല. എസ്ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് പരാതി നല്‍കിയത്. തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണു കേസെടുത്തത് എന്നതു ശ്രദ്ധേയമാണ്.

തിരുവമ്പാടി ദേവസ്വത്തെ സംശയനിഴലിൽ നിർത്തുന്നതായിരുന്നു നേരത്തേ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ടിന്മേൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു നിയമോപദേശം. ഇതോടെയാണു വിവിധ പരാതികളിൽ അന്വേഷണം വേണമെന്ന് എസ്ഐടി പരാതി നൽകിയത്. തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സിപിഐ നേതാക്കൾ തള്ളിയിരുന്നു.

പൂരം കലങ്ങിയതു തന്നെയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നു സിപിഐ നേതാവ് വി.എസ്.സുനിൽകുമാറും പ്രതികരിച്ചു.


