തിരുവനന്തപുരം∙ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ വ്യവസായ ഡയറക്ടർ കെ.ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനെയും സസ്പെൻഡ് ചെയ്ത സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ.

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ ഇരുവരും വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

എൻ.പ്രശാന്തിന്റെ പ്രതികരണങ്ങൾ ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ തകർത്തു. മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചത് ഗോപാലകൃഷ്ണനാണ്. തന്റെ ഫോൺ റീസെറ്റ് ചെയ്തശേഷമാണ് ഫൊറൻസിക് പരിശോധനയ്ക്ക് നൽകിയത്.

മതാടിസ്ഥാനത്തിൽ ഐഎഎസുകാരുടെ വാട്‌സാപ് ഗ്രൂപ്പുകൾ രൂപീകരിച്ചതിനാണു കെ.ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. ധന അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിനാണ് പ്രശാന്തിന് സസ്പെൻഷൻ ലഭിച്ചത്.

ഒക്ടോബർ 31ന് ഗോപാലകൃഷ്ണൻ അഡ്മിൻ ആയി ആദ്യം ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ ഗ്രൂപ്പും പിന്നീട് മുസ്‌ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെത്തുടർന്നുള്ള അന്വേഷണമാണ് സസ്പെൻഷനിൽ കലാശിച്ചത്.

തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്ന ഗോപാലകൃഷ്ണന്റെ വാദത്തിനു തെളിവില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ‘ഉന്നതി’ സിഇഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ എ.ജയതിലക് ആണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തിൽ നടത്തിയ രൂക്ഷ വിമർശനമാണ് സസ്പെൻഷൻ വിളിച്ചുവരുത്തിയത്.



