ന്യൂഡൽഹി: എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിനുമുന്നോടിയായുള്ള അവസാന അന്താരാഷ്ട്ര വിമാന സർവീസ് നടത്തി വ്യോമയാനക്കമ്പനിയായ വിസ്താര.

ചൊവ്വാഴ്ച പുലർച്ചെ ഡൽഹിയിൽനിന്ന് സിങ്കപ്പൂരിലേക്കാണ് വിമാനം സർവീസ് നടത്തിയത്. മുംബൈയിൽനിന്ന് ഡൽഹിയിലേക്കാണ് അവസാന ആഭ്യന്തരസർവീസ് നടത്തിയത്.

ടാറ്റയുടെയും സിങ്കപ്പൂർ എയർലൈൻസിന്റെയും സംയുക്തസംരംഭമായി 2015 ജനുവരിയിലാണ് വിസ്താര ആരംഭിച്ചത്. ചൊവ്വാഴ്ചമുതൽ ടാറ്റ ഗ്രൂപ്പിനുകീഴിൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിൽമാത്രമാകും സേവനങ്ങൾ ഉണ്ടാകുക.

ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിനുകീഴിൽ ഫുൾ സർവീസ് കമ്പനിയായി എയർ ഇന്ത്യ, നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ് എന്നിങ്ങനെ രണ്ടു ബ്രാൻഡുകൾമാത്രമാണ് അവശേഷിക്കുക.

