രണ്ടു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മക്കും കാമുകനും ജീവപര്യന്തം..

വർക്കലയിൽ രണ്ടു വയസുകാരനായ ഏകലവ്യനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. വർക്കല ചെറുന്നിയൂർ സ്വദേശി 27കാരി ഉത്തരക്കും കാമുകൻ രജീഷിനുമാണ് കോടതി ശിക്ഷ വിധിച്ചത്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി കെ വിഷ്ണുവാണ് ഇരുവരെയും ശിക്ഷിച്ചത്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വിശദവിവരങ്ങൾ ഇങ്ങനെ

2018 ഡിസംബർ 15 നാണ് രണ്ട് വയസ്സുകാരൻ ഏകലവ്യൻ അമ്മയുടെയും കാമുകൻ്റെയും കൈകളാൽ ദാരുണമായി കൊല്ലപ്പെട്ടത് .ഭർത്താവ് മനുവുമായി പിണങ്ങിയ ഉത്തര കാമുകൻ രജീഷുമായി വർക്കലയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

മിക്ക ദിവസങ്ങളിലും മകനെ ഉത്തര മാരകമായി മർദ്ദിച്ചിരുന്നു. സംഭവദിവസം രാവിലെ ശ്വാസതടസ്സവും ശാരീരിക അസ്സസ്ഥകളുമായി ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

കുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതായും വാരിയെല്ല് പൊട്ടിയതായും കണ്ടെത്തിയിരുന്നു. കുട്ടിയുടെ ശരീരമാസകലം ക്ഷതവും കണ്ടെത്തിയിരുന്നു.

ഇത്രയും പൈശാചികവും ക്രൂരവുമായ പീഡനം ഏറ്റുവാങ്ങിയ ശരീരം മുമ്പ് പോസ്റ്റ് മോർട്ടം ചെയ്തിട്ടില്ലെന്ന ഡോക്ടറുടെ മൊഴിയും കേസിൽ വഴിത്തിരിവായി. തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനായി കുട്ടിയെ ഒഴിവാക്കുന്നതിനു വേണ്ടി കൊലപ്പെടുത്തുകയായിരുന്നു വെന്ന് ഇവർ പിന്നീട് പൊലീസിനോട് സമ്മതിച്ചു.

കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും , കുട്ടിയെ ഉപദ്രവിച്ച കുറ്റത്തിന് ജെ ജെ ആക്ട് പ്രകാരം രണ്ടു വർഷം തടവും 50000 രൂപ പിഴയുമാണ് ഇരുവ‍ർക്കും ശിക്ഷ ലഭിച്ചത്. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജ് കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!