മേപ്പാടി∙ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയെ കാത്തു മൂന്നു കുരുന്നുകളുടെ ശവകൂടീരത്തിൽ പുൽക്കൂടൊരുങ്ങി. ക്രിസ്തുവിന്റെ പിറവിയുടെ ആനന്ദം കടന്നു ചെല്ലാത്ത ഏക സ്ഥലമായിരിക്കും ശവകൂടീരങ്ങൾ.

എന്നാൽ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മൺമറഞ്ഞ മൂന്ന സഹോദരങ്ങളുടെ ശവകുടീരത്തിന് സമീപത്ത് ഇത്തവണ പുൽക്കൂടൊരുക്കിയിരിക്കുകയാണ് മാതാപിതാക്കൾ.

ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച സഹോദരങ്ങളായ നിവേദ്, ധ്യാൻ, ഇഷാൻ എന്നിവരെ സംസ്കരിച്ചതിനോട് ചേർന്ന് മാതാപിതാക്കളായ അനീഷും സയനയുമാണ് പൂൽക്കൂട് ഒരുക്കിയത്.

ഉരുൾപൊട്ടൽ ദുരന്തം അനീഷിന്റെയും സയനയുടേയും മൂന്നു കുഞ്ഞുങ്ങളെയും കവർന്നു. അനീഷിന്റെ അമ്മ രാജമ്മയുടെ കൂടെയായിരുന്നു കുട്ടികൾ കിടന്നുറങ്ങിയത്. രാജമ്മയേയും ഉരുൾ കൊണ്ടുപോയി.

അനീഷും സയനയും എല്ലാദിവസവും ശവകുടീരത്തിൽ പോകും. മൂന്നു കുട്ടികളുടേയും ചിത്രം പതിപ്പിച്ച ഫലകത്തിൽ മിഠായി കൊണ്ടുവയ്ക്കും. നാലാം ക്ലാസുകാരനായ നിവേദാണ് മൂത്തയാൾ. രണ്ടാമൻ ധ്യാൻ. മൂന്നമത്തെയാൾ ഇഷാന് മൂന്നര വയസ്സ് ആയെതയുള്ളു.

ദുരന്തം പാഞ്ഞെത്തിയ രാത്രിയിൽ അനീഷിന്റെ മൂന്നുമക്കളേയും അമ്മയേയും മരണം കൊണ്ടുപോയി. മരണത്തിന്റെ തലേന്ന് രാത്രിയും ഇളയ മകൻ ഇഷാനെ താലോലിച്ചുറക്കിയതാണ് സയന.

ഇനിയുള്ളത് ആ ഓർമകൾ മാത്രമാണ്. എങ്കിലും കുട്ടികളുടെ ആഗ്രഹങ്ങളെയും സന്തോഷങ്ങളെയും കൂടെക്കൊണ്ടു നടക്കുകയാണ്. അതുകൊണ്ടാണ് മരിച്ചവരുടെ ഭൂമിയിലും പ്രത്യാശയുടെ പ്രതീകമായ പുൽക്കൂട് ഒരുക്കിയത്.

