ശബരിമല ∙ മകര വിളക്കിനായുള്ള തയാറെടുപ്പാണ് എവിടെയും. ജ്യോതി ദർശനത്തിനായി സന്നിധാനത്തെ എല്ലാ വ്യൂ പോയന്റുകളിലും ദിവസങ്ങൾക്കു മുൻപേ തീർഥാടകർ സ്ഥാനം പിടിച്ചു.

ദർശനം കഴിഞ്ഞവർ മലയിറങ്ങാതെ ജ്യോതി കാണാവുന്ന സ്ഥലങ്ങളിലേക്ക് കാടു കയറുകയാണ്. അമ്പലപ്പുഴ – ആലങ്ങാട് സംഘത്തിന്റെ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്തു നിന്നു പുറപ്പെടും.

തിരുവാഭരണ ഘോഷയാത്ര നാളെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. മകരസംക്രമ പൂജയ്ക്കും തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്കും ദേവനെയും ശ്രീലകവുമൊരുക്കുന്ന ശുദ്ധിക്രിയകൾ നാളെ തുടങ്ങും.

വൈകിട്ട് 5ന് തന്ത്രി കണ്ഠര് ബ്രഹമദത്തന്റെ കാർമികത്വത്തിൽ പ്രാസാദ ശുദ്ധി ക്രിയകൾ നടക്കും. 13ന് ബിംബശുദ്ധിക്രിയകൾ ശ്രീകോവിലിനുള്ളിലും നടക്കും.

ജ്യോതി ദർശനത്തിനായി തീർഥാടകർ ക്യാംപ് ചെയ്തു തുടങ്ങിയതോടെ സന്നിധാനത്ത് തിരക്ക് കൂടി. ദർശനം കഴിയുന്നവർ മലയിറങ്ങാതെ ജ്യോതി കാണാവുന്ന സ്ഥലങ്ങൾ നോക്കി പാണ്ടിത്താവളം മേഖലയിലേക്കു കയറുകയാണ്. പതിനെട്ടാംപടി കയറാനും ദർശനത്തിനും തീർഥാടകരുടെ നീണ്ട നിരയാണ്.

വെർച്വൽ ക്യു, സ്പോട് ബുക്കിങ് എന്നിവയിൽ ഏതെങ്കിലും പാസ് ഇല്ലാത്തവരെ നിലയ്ക്കൽ നിന്നു പമ്പയിലേക്ക് കടത്തിവിടുന്നില്ല. തിരക്കു നിയന്ത്രണം പൊലീസ് കർശനമാക്കിയിട്ടുണ്ട്.


