മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പ്രതികളായ പൊലീസുകാര്‍ക്ക് ജാമ്യം

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലീസുകാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്തിനും സനിത്തിനും ജാമ്യം അനുവദിച്ചത്. ഒളിവില്‍ പോയ പ്രതികളെ ഇന്ന് പുലര്‍ച്ചയാണ് പൊലീസ് പിടികൂടിയത്.

താമരശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടയില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് സനിത്ത് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടുടമയെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലായത്. ഷൈജിത്തിനെയും സനിത്തിനെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇരുവരും സെക്സ് റാക്കറ്റ് കേസിലെ മുഖ്യപ്രതി ബിന്ദുവുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഒരു എക്‌സൈസ് ഉദ്യോഗസ്ഥനും റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കും. പൊലീസുകാര്‍ക്കെതിരെ നേരത്തെ തന്നെ ഡിസിപിക്ക് പരാതി ലഭിച്ചിരുന്നു.

ജൂണ്‍ ആറിനാണ് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടക്കാവ് പൊലീസ് നടത്തിയ റെയ്ഡില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായത്. അപ്പാര്‍ട്ട്‌മെന്റില്‍ സെക്‌സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. കോഴിക്കോട് സ്വദേശിയുടേതായിരുന്നു അപ്പാര്‍ട്ട്‌മെന്റ്.

ഒന്നരമാസം മുന്‍പായിരുന്നു ഇവിടെ സ്ത്രീകള്‍ എത്തി തുടങ്ങിയത്. പ്രധാനമായും തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു സ്ത്രീകള്‍ ഇവിടെ എത്തിയിരുന്നത്. ഫ്‌ളാറ്റ് ഉടമയ്ക്ക് പ്രതിമാസം 1.15 ലക്ഷം രൂപയായിരുന്നു സംഘം വാടക നല്‍കിയിരുന്നത്. ബിന്ദുവാണ് സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരി. ബിന്ദു നേരത്തേയും ഇത്തരത്തില്‍ സെക്‌സ് റാക്കറ്റ് കേന്ദ്രം നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!