വിദേശത്തുനിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ 1. 235 കിലോ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന തിരുവനന്തപുരം കോട്ടുകാൽ സ്വദേശി നേമം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് – വിഷ്ണു നഗർ പ്രഗതിയിൽ പ്രസാദ് (48) അറസ്റ്റിലായി. ഇയാളുടെ ലഗേജിനൊപ്പമാണ് മയക്കുമരുന്ന് എയർപോർട്ടിനുള്ളിൽ നിന്നും പുറത്തേക്ക് കടത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ വർക്കല ഡിവൈഎസ്‌പി ബി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രസാദിനെ വർക്കലയിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. കേസിലെ എട്ടാം പ്രതിയാണ് അറസ്റ്റിലായ പ്രസാദ്. പിടിയിലായ പ്രസാദും കേസിലെ ഒന്നാം പ്രതിയായ സഞ്ജുവും സുഹൃത്തുക്കളും വിദേശത്ത് മദ്യക്കച്ചവടം നടത്തുന്ന പങ്കാളികളുമാണ്.


കുടുംബത്തോടൊപ്പം വിദേശത്ത് എത്തിയ സഞ്ജു, മടക്കയാത്രയിൽ സുഹൃത്തായ പ്രസാദിനെയും കൂട്ടി. പ്രസാദിന്റെ വിമാനയാത്ര ചെലവും സഞ്ജു വഹിച്ചു. സഞ്ജുവിനും കുടുംബത്തിനും ടൂറിസ്റ്റ് വിസയും പ്രസാദിന് പെർമനന്റ് വിസയുമായിരുന്നു. സഞ്ജു ബുദ്ധിപൂർവം മയക്കുമരുന്ന് ഒളിപ്പിച്ച ഈന്തപ്പഴ പെട്ടി ഉൾപ്പെടുന്ന ലഗേജ് പ്രസാദിന്റെ പേരിൽ ബുക്ക് ചെയ്യുകയായിരുന്നു.

മയക്കുമരുന്ന് അടങ്ങിയ ലഗേജ് ചെക്ക് ഇൻ ചെയ്തതും എയർപോർട്ടിന് പുറത്തുകൊണ്ടുവന്നതും പ്രസാദായിരുന്നു. പ്രസാദിന്റെ ലഗേജ് അടങ്ങിയ പെട്ടി സഞ്ജുവിന്റെ മകളുടെ പേരിൽ ബുക്ക് ചെയ്ത് ഭാര്യയെ ഏൽപ്പിക്കുകയും ചെയ്തു. എയർപോർട്ടിന് പുറത്തെത്തിയ ശേഷം ലഗേജുകൾ പരസ്പരം കൈമാറി.

ലഗേജിനുള്ളിൽ മയക്കുമരുന്ന് ഉണ്ടെന്നുള്ള കാര്യം അറിയില്ലായിരുന്നു ചോദ്യം ചെയ്യലിൽ പ്രസാദ് പറഞ്ഞത്. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഇരുവരുടെയും ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ പരിശോധിക്കും. .

