ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; മോദിയെത്തും

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പട്‌ന ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ. നിതീഷിന് പുറമെ ജെഡിയുവില്‍ നിന്ന് പതിനാല് പേരും 16 ബിജെപി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചിരാഗ് പാസ്വാന്റെ പാര്‍ട്ടിക്ക് മൂന്ന് മന്ത്രിസ്ഥാനവും. മറ്റ് സഖ്യകക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനവും ലഭിക്കും. ഇത് പത്താംതവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ചരിത്രവിജയമാണ് നേടിയത്. 243 അംഗ നിയമസഭയില്‍ 202 സീറ്റും തൂത്തുവാരി സഖ്യം ഭരണം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യാസഖ്യം 35 സീറ്റില്‍ ഒതുങ്ങി. എന്‍ഡിഎയില്‍ 89 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 85 സീറ്റുമായി ജെഡിയു ഒപ്പത്തിനൊപ്പം നിന്നു. ചിരാഗ് പാസ്വാന്റെ എല്‍ജെപി (റാംവിലാസ്) ഉള്‍പ്പെടെ എന്‍ഡിഎയിലെ എല്ലാ കക്ഷികളും മിന്നുന്ന പ്രകടനം കാഴ്ചവച്ചു.

കോണ്‍ഗ്രസ്, സിപിഐ (എംഎല്‍) എന്നിങ്ങനെ ഇന്ത്യാസഖ്യത്തിലെ മറ്റു പാര്‍ട്ടികളൊന്നും സീറ്റെണ്ണത്തില്‍ രണ്ടക്കം തികച്ചില്ല. കഴിഞ്ഞതവണ 19 സീറ്റ് നേടിയ കോണ്‍ഗ്രസിന് ലഭിച്ചത് ആറ് സീറ്റ് മാത്രം. സിപിഎം ഒരു സീറ്റ് നേടി. സിപിഐ പൂജ്യം. കഴിഞ്ഞതവണ ഇരുകക്ഷികള്‍ക്കും 2 സീറ്റ് വീതമുണ്ടായിരുന്നു. മാറ്റം വാഗ്ദാനം ചെയ്‌തെത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!