കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസ്: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവും പ്രതികളല്ലെന്ന് കുറ്റപത്രം. ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കറ്റോണ്‍മെന്റ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി.

2024 ഏപ്രില്‍ 27-ാം തീയതി രാത്രി പാളയത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. അന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവര്‍ യദുവുമായി മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത് വലിയ വിവാദമായിരുന്നു. മേയര്‍ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കുക മാത്രമാണ് ഇരുവരും ചെയ്തത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഒരു കുറ്റത്തെ നേരിടുന്നത് മറ്റൊരു കുറ്റമായി കണക്കാക്കേണ്ടതില്ല എന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ മേയറുടെ സഹോദരന് ഇതില്‍ ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നാല്‍ അനാവശ്യമായി ഇതില്‍ ഇടപെട്ടത് കൊണ്ടാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതിനെതിരെ യദു കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നേരത്തെ ഇരുവരെയും കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് യദു കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിന്റെ തുടക്കത്തില്‍ യദുവിനെതിരെ മാത്രമാണ് പൊലീസ് കേസെടുത്തിരുന്നത്. മേയര്‍ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ യദുവിന്റെ പരാതിയില്‍ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബസ് തടഞ്ഞ കേസില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!