ഷാഫിക്കെതിരെ വിമര്‍ശനം ; ഷഹനാസിനെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് എംഎ ഷഹനാസിനെ പുറത്താക്കി. സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കോണ്‍ഗ്രസ് സഹയാത്രികയായ ഷഹനാസ്. കഴിഞ്ഞ ദിവസം ഷഹനാസ് രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷഹനാസിനെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്നോടും മോശമായി പെരുമാറിയെന്ന് ഇന്നലെയാണ് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ് വെളിപ്പെടുത്തിയത് . രാഹുല്‍ തന്നോട് മോശമായി പെരുമാറിയ കാര്യം അന്നുതന്നെ ഷാഫിയെ അറിയിച്ചിരുന്നു.

കര്‍ഷക സമരത്ത് ഡല്‍ഹിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുല്‍ മോശം സന്ദേശം അയച്ചത്. ‘ഡല്‍ഹിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ’ എന്നാണ് പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താന്‍ കരുതിയത്. അതുകൊണ്ടുതന്നെ ഓക്കെ പറഞ്ഞു. പിന്നീടാണ് അയാള്‍ക്കൊപ്പം ഒറ്റയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടതെന്ന് മനസിലായത്. അതിനുള്ള മറുപടി അയാള്‍ക്ക് കൊടുത്തുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഷഹനാസിന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാര്യം സൂചിപ്പിച്ചപ്പോള്‍ പുച്ഛമായിരുന്നു ഷാഫിയുടെ മറുപടിയെന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് കൂടിയായ ഷഹനാസ് വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വാട്്സ്ആപ്പ് ഗ്രൂപ്പില്‍നിന്നാണ് തന്നെ പുറത്താക്കിയതെന്ന് ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്നും സ്ത്രീകള്‍ക്കുവേണ്ടി പ്രതികരിച്ചതിന്റെ പേരില്‍ പദവികള്‍ നഷ്ടപ്പെടുകയാണെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂവെന്നും ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും ഷഹനാസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!