പൊങ്കാല വിജയമെന്ന് മന്ത്രി തന്നെ സമ്മതിച്ചല്ലോ ; മന്ത്രി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ഡെപ്യൂട്ടി മേയർ

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ്. മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ടാണ് ആശാനാഥ് പങ്കുവെച്ചത്. ആറ്റുകാൽ പൊങ്കാല വൻ വിജയമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിച്ചു. എന്നിട്ടും എന്തേ ചില സോഷ്യൽ മീഡിയ സഹോദരങ്ങൾക്ക് അത് മനസിലാവാത്തത് കൊണ്ടാണോ എന്തോ എന്നാണ് ആശ കുറിച്ചത്.

അതേസമയം, ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകൾ ശേഖരിച്ച് ഭവന പദ്ധതിക്കായി ഉപയോഗിക്കുന്നതിൽ പ്രതികരണവുമായി മേയർ വി വി രാജേഷും രംഗത്ത് വന്നിരുന്നു. സിപിഎം ഭരണസമിതിയുടെ മാതൃക തുടരാൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷത്തായിരിക്കുമ്പോൾ ഉന്നയിച്ച വിമർശനത്തെ കുറിച്ചാണ് മേയറോട് ചോദ്യങ്ങൾ വന്നത്. വെറുതെ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും എഴുതി വിട്ടിട്ട് കാര്യമില്ലെന്ന് വി വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. പാവപ്പെട്ട ആളുകൾക്ക് വീട് വയ്ക്കാൻ കട്ട കൊടുക്കുന്ന രീതി ഒന്ന് പിന്തുടര്‍ന്ന് നോക്കാമെന്ന് മാത്രമാണ് തീരുമാനിച്ചത്.

പക്ഷേ കണക്ക് നോക്കുമ്പോൾ കട്ട മാറ്റാൻ മാത്രം 10 ലക്ഷം രൂപ വരെ കൂലി ആകുന്നുണ്ടെന്ന് മേയര്‍ പറഞ്ഞു. അപ്പോൾ അത്രത്തോളം കല്ല് ലഭിക്കുന്നുണ്ടോ എന്ന് നോക്കണം. എത്ര പേര്‍ക്ക് കൊടുക്കാൻ സാധിച്ചു, ആ കണക്കുകളും പരിശോധിക്കണം. അങ്ങനെ ജനങ്ങൾക്ക് പ്രയേജനപ്പെടുന്നുണ്ടെങ്കിൽ അതിന് തടസം നിൽക്കേണ്ടെന്ന് കരുതിയാണ് ആ പദ്ധതി തുടർന്നതെന്നും മേയര്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!