നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ വേണ്ട ; കോൺഗ്രസ് കോർ കമ്മിറ്റിയിൽ തീരുമാനം

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്നു കോൺഗ്രസ് കോർ കമ്മിറ്റിയിൽ തീരുമാനം. കെ സുധാകരൻ ഉൾപ്പെടെ ഒരാൾക്കും സീറ്റ് നൽകേണ്ടതില്ലെന്നാണ് തീരുമാനം. തീരുമാനത്തിൽ അഭിപ്രായ വ്യത്യാസമുള്ളവർ രാഹുൽ ഗാന്ധിയുമായി നേരിട്ട് സംസാരിക്കണമെന്നും കമ്മിറ്റി നിർദ്ദേശിച്ചു.

കെ സുധാകരൻ, അടൂർ പ്രകാശ്, എംകെ രാഘവൻ, ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള എംപിമാർ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആരേയും മത്സരിപ്പിക്കേണ്ടതില്ലെന്നു കോർ കമ്മിറ്റി ശക്തമായ നിലപാടെടുക്കുകയായിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് കമ്മിറ്റിയിൽ കടുത്ത നിലപാടുമായി നിന്നത്. എംപിമാർ മത്സരിക്കേണ്ട കാര്യമില്ലെന്ന നിലപാടിൽ കെപിസിസി അധ്യക്ഷൻ ഉറച്ചു നിന്നു. അങ്ങനെ മത്സരിപ്പിച്ചാൽ മറ്റൊരു തരത്തിലേക്ക് കാര്യങ്ങൾ പോകും. അല്ലാതെ തന്നെ കോൺഗ്രസിനെ വിജയിപ്പിക്കാൻ തങ്ങൾ ഒരുക്കമാണെന്നു അദ്ദേഹം വ്യക്തമാക്കി.

എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനം അടൂർ പ്രകാശ് എംപിയെ കമ്മിറ്റിയിലേക്ക് വിളിച്ചു വരുത്തി ദീപ ദാസ് മുൻഷി അദ്ദേഹത്തെ നേരിട്ടറിയിക്കുകയും ചെയ്തു. ഇക്കാര്യം സുധാകരനെ വിളിച്ചും ദീപ ദാസ് മുൻഷി അറിയിച്ചിട്ടുണ്ട്. മത്സരിക്കാൻ ആഗ്രഹമുള്ള എംപിമാർ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും മുൻപ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തണം. നാളെ രാവിലെ 11 മുതൽ 12 മണി വരെയുള്ള സമയത്തിനിടെ എംപിമാരെ കാണാൻ രാഹുൽ ഗാന്ധി ഒരുക്കമാണെന്നും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതാണ്. കൂടിക്കാഴ്ചയ്ക്ക് ആരും വന്നില്ലെങ്കിൽ 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നു എംപിമാർ ഇല്ലാത്ത സ്ഥാനാർഥി പട്ടികയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിട്ടുണ്ടെന്ന കാര്യവും എംപിമാരെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!