അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; തീരുമാനം ഹൈക്കമാന്‍ഡിന്

കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. അവശേഷിക്കുന്ന 37 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ തീവ്രശ്രമം തുടരുകയാണ്. ഇന്നുതന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. എംപിമാര്‍ക്ക് സീറ്റ് നല്‍കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

ഇന്നലെ 55 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ചിരുന്നു. തര്‍ക്കം തുടരുന്ന കണ്ണൂര്‍, കോന്നി, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂരില്‍ കെ സുധാകരനും, കോന്നിയില്‍ അടൂര്‍ പ്രകാശും മത്സരിക്കണമെന്ന നിലപാടിലാണ്. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. പെരുമ്പാവൂരില്‍ സിറ്റിങ്ങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ലൈംഗപീഡനപരാതിയാണ് തിരിച്ചടിയായത്.

എല്‍ദോസിനെ കഴിഞ്ഞദിവസം ഹൈക്കമാന്‍ഡ് വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ കേസ് ഈ മാസം 26 ന് നെടുമങ്ങാട് കോടതി പരിഗണിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വം നല്‍കിയശേഷം, കേസില്‍ തിരിച്ചടി ഉണ്ടായാല്‍ എല്‍ദോസിനെ മാത്രമല്ല, മറ്റു മണ്ഡലങ്ങളെയും അതു ബാധിച്ചേക്കുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റു പേരുകള്‍ കൂടി പരിഗണിക്കുന്നത്.

‘നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടി വരും’; സണ്ണി ജോസഫിന് മുന്നറിയിപ്പുമായി പേരാവൂരില്‍ പോസ്റ്ററുകള്‍ കണ്ണൂരില്‍ മത്സരിക്കണമെന്ന നിലപാടില്‍ കെ സുധാകരന്‍ എംപി ഉറച്ചു നില്‍ക്കുകയാണ്. കെ സുധാകരനെ അനുകൂലിച്ച് കണ്ണൂര്‍ ജില്ലയിലെ പലയിടങ്ങളിലും സുധാകര അനുകൂലികള്‍ പ്രകടനം നടത്തി. പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ മുന്നറിയിപ്പുമായി ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം സുധാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടരുകയാണ്. അനുനയത്തിന് വഴങ്ങാത്ത സുധാകരന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കാനും തീവ്രശ്രമം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!