കോഴിക്കോട് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു, നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ദ്രുതകര്‍മ സേന

കോഴിക്കോട് ജില്ലയില്‍ വീണ്ടും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍പ്പെടുന്ന കിണാശ്ശേരിയിലാണ് രോഗം സ്ഥിരീകരിച്ചത്. കിണാശ്ശേരിയിലേത് ഉള്‍പ്പെടെ നാല് സാംപിളുകള്‍ ഭോപ്പാലിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. ഇതില്‍ ഒന്നിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ പ്രഭവ കേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴി, താറാവ് ഉള്‍പ്പെടെയുള്ള പക്ഷികളെ കൊന്നൊടുക്കുന്ന പ്രവര്‍ത്തനം ഇന്ന് നടക്കും.

ഇതിനായി ദ്രുതകര്‍മ സേനയെ രൂപീകരിച്ചു. മാങ്കാവ്, പൊക്കുന്ന്, കിണാശ്ശേരി, ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര, കമ്പിളിപ്പറമ്പ് ഭാഗങ്ങളിലാണ് ദ്രുതകര്‍മ സേനയുടെ പ്രവര്‍ത്തനം നടക്കുക. ഈ പ്രദേശങ്ങളിലെ വളര്‍ത്തുപക്ഷികളെയും കോഴികളെയും മറ്റും പുറത്തേക്ക് തുറന്നുവിടുകയോ മാറ്റി പാര്‍പ്പിക്കുകയോ ചെയ്യരുതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലയിലെ ബാലുശ്ശേരി, കക്കോടി, ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലും കോര്‍പ്പറേഷന്‍ പരിധിയിലെ നല്ലളത്തും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ ദ്രുതകര്‍മ സേനയുടെ നേതൃത്വത്തില്‍ നടത്തിയ രോഗനിയന്ത്രണ പ്രവര്‍ത്തനത്തില്‍ മൂവായിരത്തോളം പക്ഷികളെ രണ്ട് ദിവസം കൊണ്ട് കൊന്നൊടുക്കിയിരുന്നു. മാര്‍ച്ച് 17നാണ് ജില്ലയിലെ അതി തീവ്ര വിഭാഗത്തില്‍പ്പെടുന്ന പക്ഷിപ്പനി (എച്ച്5,എന്‍1) സ്ഥിരീകരിച്ചത്. മറ്റ് പ്രദേശങ്ങളിലും പക്ഷികള്‍ ചത്തുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൂടുതല്‍ സാംപിളുകള്‍ പരിശോധനക്ക് അയക്കാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!