കോഴിക്കോട് സ്ട്രോങ്ങ് റൂമിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർക്കെതിരെ യുഡിഎഫ്. നാളെ കോടതിയെ സമീപിക്കും. വീഴ്ച വ്യക്തമായിട്ടും റിട്ടേണിംഗ് ഓഫീസർക്കെതിരെ കലക്ടർ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആരോപണം.

എന്നാൽ, തുറന്നത് റിസർവ് റൂം അല്ലെന്ന വാദവുമായി റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തിയിരുന്നു. മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകി. പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ച ശേഷമാണ് മെറ്റീരിയൽ റൂം തുറന്നതെന്നും എല്ലാ സ്ഥാനാർത്ഥികളെയും അറിയിക്കാത്തത് മാത്രമാണ് ഉണ്ടായ പിഴവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സാധാരണയായി മെറ്റീരിയൽ റൂം സ്‌ട്രോങ് റൂമിന് സമീപം വെക്കാറില്ലെന്നും അതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും കളക്ടർ ചൂണ്ടിക്കാട്ടി. മെറ്റീരിയൽ റൂമിനെ ‘സ്‌ട്രോങ് റൂം’ എന്ന് പേര് വെച്ചതും തെറ്റിദ്ദാരണ ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
