വിനോദിന് കണ്ണീരോടെ വിട നല്‍കി മഞ്ഞുമ്മൽ; അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങൾ

വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇ കെ വിനോദിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങൾ. അവസാനമായി വിനോദിനെ ഒരുനോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും നിരവധി ആളുകളാണ് മഞ്ഞുമ്മലിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. അന്തിമോപചാരത്തിന് ശേഷം മൃതദേഹം ഏലൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട കേസിൽ പ്രതി ഭിന്നശേഷിക്കാരനായ ഒഡീഷ സ്വദേശി രജനീകാന്ത റാണയ്‌ക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നും തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് എറണാകുളം പട്ന എക്സ്പ്രസ്സിലാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ പ്രതി രണ്ട് കൈകളും ഉപയോഗിച്ച് വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ് 11 കോച്ചിന്റെ വലതുഭാഗത്തെ വാതിലിന് സമീപം നിന്നിരുന്ന വിനോദ് വീണത് എതിർവശത്തെ ട്രാക്കിൽ. അതിലൂടെ വന്ന ട്രെയിൻ കയറിയാണ് കലാകാരൻ കൂടിയായ വിനോദിന്റെ ദാരുണാന്ത്യം. തലയ്ക്ക് ഏറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. അപകടത്തിൽ വിനോദിന്റെ കാലുകൾ അറ്റുപോയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!