എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

കുട്ടികളുടെ അക്കാദമിക് നിലവാരം ദേശീയതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക ലക്ഷ്യമിട്ട് അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാ രീതി മാറ്റുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി. പേപ്പര്‍ മിനിമം എര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും ഇതിനായി വിവിധ മേഖലയിലെ വിദഗ്ധന്‍മാരെ സംഘടിപ്പിച്ച് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിക്കുന്നതിന് നിലവില്‍ നിരന്തരം മൂല്യനിര്‍ണയം, എഴുത്തുപരീക്ഷ എന്നിവ രണ്ടുചേര്‍ത്ത് ആകെ മൂപ്പത് ശതമാനം മാര്‍ക്ക് നേടിയാല്‍ മതി. അതായത് നൂറ് മാര്‍ക്കിന്റെ എഴുത്തുപരീക്ഷയില്‍ വിജയിക്കുവാന്‍ നിരന്തരമൂല്യനിര്‍ണയത്തിന്റെ ഇരുപത് മാര്‍ക്കും ഒപ്പം പത്ത് മാര്‍ക്കിന് എഴുതിയാല്‍ വിജയിക്കാനാവും. 2025ല്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ ഹയര്‍സെക്കന്‍ഡറിയില്‍ നിലവില്‍ ഉള്ളതുപോലെ എഴുത്തുപരീക്ഷയില്‍ പ്രത്യേകം പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസരംഗത്തെ പ്രമുഖര്‍, അധ്യാപകര്‍, രക്ഷിതാക്കളുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു

പരീക്ഷയില്‍ വിജയിക്കുന്നതിന് ഒരോ വിഷയത്തിനും എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് പ്രത്യേകം നേടിയിരിക്കണം. 40 മാര്‍ക്കിന്റെ എഴുത്തുപരീക്ഷ വിജയിക്കാന്‍ ഓരോ വിഷയത്തിനും 12 മാര്‍ക്കും 80 മാര്‍ക്കിന്റെ എഴുത്തുപരീക്ഷ വിജയിക്കാന്‍ ഓരോവിഷയത്തിനും 24 മാര്‍ക്കും നേടിയിരിക്കണം. അതിനൊപ്പം നിരന്തരമൂല്യനിര്‍ണയത്തിന്റെ മാര്‍ക്കും കണക്കാക്കിയാകും ഫലം നിര്‍ണയിക്കുക.

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി ഫലങ്ങളും പ്രഖ്യാപിച്ചു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,27,153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,25,563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്(0.01)

71,831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസ് നേടിയിട്ടുള്ളത്വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ്(99.08%).71831 പേര്‍ ഫുള്‍ എപ്ലസ് നേടി. 4934 പേര്‍ മലപ്പുറത്ത് മുഴുവന്‍ എ പ്ലസ് നേടി.വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്(100%). 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയമുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാവും. മാര്‍ക്ക് ലിസ്റ്റുകള്‍ മൂന്ന് മാസത്തിനകം ലഭ്യമാക്കും.

പുനര്‍മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷ നാളെ മുതല്‍ ആരംഭിക്കും.മെയ് 28 മുതല്‍ ജൂണ്‍ 6 വരെയാണ് സേ പരീക്ഷ. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേ പരീക്ഷയെഴുതാവുന്നതാണ്. ജൂണ്‍ രണ്ടാം വാരം ഇതിന്റെ ഫലം പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിനായി മെയ് 16 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് സ്വന്തമായോ മറ്റ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയോ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. മെയ് 25 ആണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!