സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്: എച്ച് ഡി രേവണ്ണക്ക് ജാമ്യം

ലൈംഗികാരോപണ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജനതാദള്‍ (സെക്കുലര്‍) നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് ബെംഗളൂരു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കര്‍ണാടക മുന്‍ മന്ത്രി രേവണ്ണ മെയ് 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ വ്യക്തിഗത ബോണ്ടും മറ്റ് വ്യവസ്ഥകള്‍ക്കുമൊപ്പമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്ഡി ദേവഗൗഡയുടെ മകന്‍ എച്ച്ഡി രേവണ്ണയ്‌ക്കെതിരെ ഏപ്രില്‍ 29നാണ് അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മകന്‍ പരാതിപ്പെടുന്നത്.

ഏപ്രില്‍ 28 ന് ഹസനിലെ ഹോളനരസിപുര ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം രേവണ്ണയും, മകനും ജെഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയും 47 കാരിയായ വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.രേവണ്ണയ്‌ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയാണ് (48) പരാതി നല്‍കിയത്. വീട്ടില്‍ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വല്‍ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു. കേസില്‍ രേവണ്ണയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വീട്ടുജോലിക്കാരിയുടെ പീഡന പരാതിയില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനു മുന്‍കൂര്‍ ജാമ്യം തേടിയ രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

പീഡനക്കേസിലെ പ്രതിയായ രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സിബിഐ പ്രജ്വല്‍ രേവണ്ണയ്ക്കായുള്ള ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.മുന്‍ ഹാസന്‍ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ബലാത്സംഗ പരാതിയിലാണ് പ്രജ്വല്‍ രേവണ്ണക്കെതിരെ മെയ് ഒന്നിന് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.രേവണ്ണയും സഹായി സതീഷ് ബാബണ്ണയും ചേര്‍ന്ന് പ്രജ്വല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പറയപ്പെടുന്ന അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്നാണ് മൂന്നാമത്തെ കേസ്. മെയ് 2 ന് മൈസൂരിലെ കെആര്‍ നഗര പൊലീസ് സ്‌റ്റേഷനില്‍ മൂന്നാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!