വിലക്കിന് പിന്നാലെ മാലിദ്വീപ് വിട്ടുപോകാന്‍ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രയേല്‍

ഗസ്സ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലിന് വിലക്കുമായി മാലിദ്വീപ്. ഇസ്രയേല്‍ പൗരന്മാരുടെ ദ്വീപിലേക്കുള്ള പ്രവേശനമാണ് പ്രസിഡന്റ് മുഹമ്മദ് മുയിസു നിരോധിച്ചത്. എപ്പോള്‍ മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല. പലസ്തീന് മാലിദ്വീപ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഗസ്സയ്ക്ക് വേണ്ടി ധനസമാഹരണം നടത്തുമെന്നും മുയിസു പ്രഖ്യാപിച്ചു. ഗസ്സയിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഇസ്രയേല്‍ ജനതയെ മാലിദ്വീപില്‍ നിന്ന് വിലക്കാന്‍ പ്രതിപക്ഷത്തിന്റെയും സര്‍ക്കാരിലെ തന്നെ സഖ്യകക്ഷികളുടെയും സമ്മര്‍ദമുണ്ടായിരുന്നു.

1990കളുടെ തുടക്കത്തില്‍ ഇസ്രയേല്‍ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പഴയ വിലക്ക് മാലിദ്വീപ് നീക്കിയിരുന്നു. 2010ല്‍ രാജ്യം നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ 2012ല്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതോടെ അവസാനിച്ചു. വിലക്കിന് പിന്നാലെ മാലിദ്വീപിലേക്ക് പോകരുതെന്നും ദ്വീപിലുള്ളവര്‍ തിരികെ വരണമെന്നും ഇസ്രയേല്‍ പൗരന്മാരോട് നിര്‍ദേശിച്ചു. വിനോദസഞ്ചാരമാണ് മാലിദ്വീപിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. മാലിദ്വീപിലേക്കുള്ള ഇസ്രയേലി ടൂറിസം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 88 ശതമാനമായി കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!