ഉഭയ സമ്മതപ്രകാരമുള്ള ബന്ധം സ്ത്രീകളെ ഉപദ്രവിക്കാനുള്ള അനുമതിയല്ല: കര്‍ണാടക ഹൈക്കോടതി

വര്‍ഷങ്ങളായി ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിനെതിരെ യുവതി ചുമത്തിയ പീഡനക്കേസ് റദ്ദാക്കേണ്ടതില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇരുവരും തമ്മില്‍ പരസ്പര ബന്ധമുണ്ടെങ്കിലും സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ലെന്ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം പ്രതികള്‍ക്കെതിരെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തതിനും വഞ്ചിച്ചതിനുമുള്ള കുറ്റം റദ്ദാക്കുകയും ചെയ്തു. പരാതിക്കാരിയും പ്രതിയും തമ്മില്‍ 5 വര്‍ഷത്തിലേറെയായി ഉഭയകക്ഷി ബന്ധത്തിലായിരുന്നു. യുവാവ് തെറ്റായ വിവാഹ വാഗ്ദാനം നല്‍കിയെന്നും തന്നെ മര്‍ദിച്ചെന്നുമാണ് യുവതിയുടെ പരാതി.

എന്നാല്‍ യുവതി മറ്റ് പുരുഷന്‍മാര്‍ക്കെതിരെയും ഇത്തരത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇത്തരം പരാതികള്‍ ഉന്നയിക്കുന്നത് യുവതിയുടെ സ്ഥിരം രീതിയാണെന്നും യുവാവും കോടതിയില്‍ വാദിച്ചു. അതിനാല്‍ തനിക്കെതിരെ ചുമത്തിയ കുറ്റം റദ്ദാക്കണമെന്നും യുവാവ് കോടതിയോട് ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്ന് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും കോടതി പരിശോധിച്ചു. യുവാവിന്റെ ആക്രമണത്തെത്തുടര്‍ന്നാണ് മുറിവുകളുണ്ടായിരിക്കുന്നതെന്ന് വ്യക്തമാണ്. ഉപദ്രവിച്ചു എന്ന കുറ്റം പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ പ്രതിയുടെ കുറ്റം പൂര്‍ണമായും റദ്ദാക്കാനാവില്ലെന്നും ഉപ്രദവിച്ചുവെന്ന കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!