ഗുജറാത്തില്‍ ആറു നില കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിൽ ടെക്‌സ്റ്റൈല്‍ തൊഴിലാളികൾ കുടുംബമായി താമസിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. എട്ട് വർഷം മുൻപാണ് ഈ കെട്ടിടം നിർമ്മിച്ചത്. 30 അപ്പാർട്ട്മെന്റ് ഉണ്ടായിരുന്ന കെട്ടിടത്തിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് താമസക്കാരുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സ്ഥലം എംഎല്‍എ സന്ദീപ് ദേശായി, സൂറത്ത് പൊലീസ് കമ്മിഷണര്‍ അനുപം സിങ് ഗെഹലോട്ട്, ജില്ലാ കലക്ടര്‍ ഡോ. സൗരഭ് പ്രധി എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.ജെസിബിയും ഡ്രില്ലിങ് മെഷീനുകളും ഉള്‍പ്പെടെ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കിയാണ് തിരച്ചില്‍ നടത്തുന്നത്. ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചാണ് രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ദേശീയ-സംസ്ഥാന ദുരന്തപ്രതികരണ സേനകളും സ്ഥലത്തുണ്ട്.
