ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരട്ടെ, പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് സുരേഷ് ഗോപി

ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരട്ടെയെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. ഒപ്പം വരുംതലമുറയ്ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനും ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധിയെന്ന നിലയില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കേന്ദ്ര മന്ത്രി കൊച്ചിയില്‍ പറഞ്ഞു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടനും എം എല്‍ എ യുമായ എം മുകേഷും രംഗത്തെത്തിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നാണ് മുകേഷ് അഭിപ്രായപ്പെട്ടത്. അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. നടി രഞ്ജിനി ഹര്‍ജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാത്തത്. നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 19 -ാം തിയതി വരെ സര്‍ക്കാരിന് സമയമുണ്ട്. സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ട് കൈമാറാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!