ആശങ്കകൾക്കൊടുവിൽ 11 കുട്ടികളുൾപ്പടെ 141 യാത്രക്കാരുമായി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം സേഫ് ലാൻഡിങ് ചെയ്ത ക്യാപ്റ്റനും സഹ പൈലറ്റിനും കയ്യടി
സാങ്കേതിക തകരാറിനെ തുടർന്ന് തിരുച്ചിറപ്പള്ളിയിൽ രണ്ട് മണിക്കൂറിലേറെ ആശങ്ക സൃഷ്ടിച്ച എയർ ഇന്ത്യയുടെ എക്സ്ബി 613 വിമാനം സേഫ് ലാൻഡ് ചെയ്യിച്ചതിന് പിന്നാലെ കയ്യടി നേടുകയാണ് ക്യാപ്റ്റനും സഹ പൈലറ്റും. ആത്മധൈര്യത്തിന്റേയും മനസാന്നിധ്യത്തിന്റേയും നേർരൂപം എന്ന് പ്രശംസിച്ചാണ് ക്യാപ്റ്റനും സഹ പൈലറ്റിനും അഭിനന്ദനപ്രവാഹം വരുന്നത്.

ക്യാപ്റ്റൻ ഇഖ്റോ റിഫാദലിക്കും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയ്ക്കുമാണ് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനങ്ങൾ നിറയുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിപ്പിച്ച പൈലറ്റിന് അഭിനന്ദനവുമായി എത്തി. 141 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്.

വെള്ളിയാഴ്ച വൈകുന്നേരം 5.40ന് ത്രിച്ചിയിൽ നിന്ന് പുറപ്പെട്ട ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടർന്ന് ത്രിച്ചിയിൽ ലാൻഡ് ചെയ്യാൻ ആകാതെ ആകാശത്ത് വട്ടമിട്ട് പറന്നത്. 5:40 ആണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ടേക്ക് ഓഫ് ചെയ്ത് 10 മിനിറ്റിനകം തകരാറ് തിരിച്ചറിഞ്ഞു. ഇതോടെ തിരിച്ച് ട്രിച്ചിയിലേക്ക് തന്നെ വരികയായിരുന്നു. 3000 കിലോ മീറ്റർ പറക്കാനുള്ള ഇന്ധനം ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

ബെല്ലി ലാൻഡിങ്ങിനായുള്ള നിർദേശമാണ് എയർ ട്രാഫിക് കൺട്രോൾ പൈലറ്റിന് കൈമാറിയത്. 90 ശതമാനത്തോളം ഇന്ധനം തീർത്ത് ഇതിന് തയ്യാറെടുക്കുകയും ചെയ്തു. എന്നാൽ നിർണായക സമയത്ത് ലാൻഡിങ് ഗിയർ പ്രവർത്തിക്കുകയും സാധാരണ ലാൻഡിങ് സാധ്യമാവുകയും ആയിരുന്നു. 141 യാത്രക്കാരു വിമാനത്തിലെ മറ്റ് ജീവനക്കാരും സുര്കഷിതരാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


