ജീവിതത്തിനും മരണത്തിനുമിടയിൽ, 60 അടി മുകളിൽ : പെൺകുട്ടിയെ രക്ഷിക്കാൻ ഓപ്പറേറ്റർക്ക് ലഭിച്ചത് ഒരു മിനിറ്റ് മാത്രം.

ലക്നൗ∙ ജീവിതത്തിനും മരണത്തിനുമിടയിൽ, 60 അടി മുകളിൽ ‘തൂങ്ങിയാടിയ’ പെൺകുട്ടിയെ രക്ഷിക്കാൻ ഓപ്പറേറ്റർക്ക് ലഭിച്ചത് ഒരു മിനിറ്റ് മാത്രം. ജയന്റ് വീലിലെ ഇരുമ്പുകമ്പിയിൽ തൂങ്ങിക്കിടന്നു രക്ഷിക്കണേെയന്നു നിലവിളിക്കുന്ന പെൺകുട്ടി. കൈവിട്ടാൽ പതിമൂന്നുകാരിയുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യം.

എന്നാൽ മനസ്സാന്നിധ്യം കൈവിടാതെ ജയന്റ് വീൽ ഓപ്പറേറ്റർ പെൺകുട്ടിയെ താഴെയിറക്കി. ലക്നൗവിൽനിന്ന് 130 കിലോമീറ്റർ അകലെ ലഖിംപുർ ഖേരിയിലെ രാകെഹ്തി ഗ്രാമത്തിലായിരുന്നു സംഭവം.

ബുധനാഴ്ച വൈകിട്ടാണ് വീട്ടുകാരുടെ കൂടെ പെൺകുട്ടി ഇവിടെ എത്തിയത്. ജയന്റ് വീലിൽ കയറിയെങ്കിലും മുകളിൽ എത്തിയതോടെ പെൺകുട്ടിക്ക് ഭയമായി. ഇതിനിടെ, കാബിനിൽനിന്ന് പുറത്തേക്കു വീണു. വീണെങ്കിലും ജയന്റ് വീലിലെ ഇരുമ്പുദണ്ഡിൽ പെൺകുട്ടി തൂങ്ങി കിടന്നു.

അപകടം മനസ്സിലാക്കിയ ഓപ്പേറേറ്റർ സാവധാനത്തിൽ ജയന്റ് വീൽ തിരിച്ചു. അതുവരെ പതിമൂന്നുകാരി ഇരുമ്പുദണ്ഡിൽ മുറുകെ പിടിച്ചു കിടുന്നു.ഒടുവിൽ പെൺകുട്ടിയെ സുരക്ഷിതയായി താഴെയെത്തിച്ചു.

അതേസമയം, ജയന്റ് വീൽ പ്രവർത്തിപ്പിക്കാൻ മുൻകൂട്ടി അനുമതി വാങ്ങിച്ചിരുന്നില്ലെന്ന് യുപി പൊലീസ് വ്യക്തമാക്കി. അനുമതിയില്ലാതെ എങ്ങനെയാണു ജയന്റ് വീൽ പ്രവർത്തിച്ചതെന്ന് അന്വേഷിക്കുമെന്നും പെൺകുട്ടി സുരക്ഷിതയാണെന്നും സബ് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് നിഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!