തിരക്കിൽ മരിച്ച യുവതിയുടെ മകൻ ശ്രീതേജയുടെ (9) മസ്തിഷ്ക മരണമാണ് സ്ഥിരീകരിച്ചത്.

വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പുറത്തിറക്കും. തിരക്കിൽ കുട്ടിയുടെ അമ്മ രേവതി (35) മരിച്ചതിനെ തുടർന്ന് നടൻ അല്ലു അർജുനെ പൊലീസ് അറസ്‌റ്റു ചെയ്‌തിരുന്നു.

നഗരത്തിലെ സന്ധ്യ തിയറ്ററിൽ ഡിസംബർ 4ന് അല്ലു അർജുൻ എത്തിയതിനെ തുടർന്നുണ്ടായ തിരക്കിൽ പെട്ടാണ് ദുരന്തമുണ്ടായത്. തിയറ്ററിന് പൊലീസ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.

തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതിന് തിയറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. തിയറ്റർ ഉടമകളെ നേരത്തെ അറസ്റ്റസ്‌റ്റ് ചെയ്തു.

യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച അല്ലു, എഫ്ഐആർ റദ്ദാക്കാൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി തീരുമാനം വരുന്നതിനു മുൻപാണ് പൊലീസ് വീട്ടിലെത്തി അല്ലുവിനെ അറസ്റ്റു ചെയ്തത്.

ഡിസംബർ 13ന് മജിസ്ട്രേട്ട് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട താരത്തിന് വൈകിട്ട് ഹൈക്കോടതി രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചു. രാത്രി ജയിലിൽ കഴിയേണ്ടിവന്ന താരം പിറ്റേന്നാണ് മോചിതനായത്. മരണത്തിന് ഉത്തരവാദി അല്ലു അല്ലെന്നും കേസ് പിൻവലിക്കാൻ തയാറാണെന്നും മരിച്ച യുവതിയുടെ ഭർത്താവ് വ്യക്തമാക്കിയിരുന്നു.

