ആലപ്പുഴ ∙ മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും അറസ്റ്റിൽ. വിപണിയിൽ മൂന്നു കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.

എക്സൈസ് സംഘം ചൊവ്വഴ്ച രാത്രി പത്തരയോടെ ഓമനപ്പുഴയിൽ ഒരു റിസോർട്ടിൽ നിന്നാണ് പ്രതികളെ കഞ്ചാവുമായി പിടികൂടിയത്. സിനിമയ്ക്ക് തിരക്കഥ എഴുതുന്നവരാണെന്നു പരിചയപ്പെടുത്തിയ തസ്‌ലിമ സുൽത്താന (43),

ഡ്രൈവറും സഹായിയും മണ്ണഞ്ചേരി സ്വദേശിയുമായ കെ.ഫിറോസ് ( 26) എന്നിവരാണ് അറസ്റ്റിലായത്. സിനിമാ, ടൂറിസം മേഖലയിലുള്ളവർക്ക് വിൽക്കാൻ കൊണ്ടുവന്നതാണ് കഞ്ചാവാണെന്നാണ് പ്രതികളുടെ മൊഴി.

ലഹരി റാക്കറ്റുമായി ബന്ധമുള്ള തസ്‍ലിമ സുൽത്താനയുടെ പേരിൽ എറണാകുളം പൊലീസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ എംഡിഎംഎ ഉപയോഗിപ്പിച്ചതിനു പോക്സോ കേസെടുത്തിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ ഇവർ സിനിമാ മേഖലയിൽ പ്രധാനപ്പെട്ട ചിലരുമായി ലഹരിവിൽപന ഉള്ളതായി പറഞ്ഞിട്ടുണ്ട്. ഓൺലൈൻ വഴിയാണ് ഇടപാട്.

ഹൈബ്രിഡ് കഞ്ചാവിന്റെ നാല് പൊതികളായിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. മെഡിക്കൽ ആവശ്യത്തിനായി തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലാണ് ഇത് നിർമിക്കുന്നത്.

ബെംഗളൂരു വഴിയാണ് ഇവർ ഇതു കൊണ്ടുവന്നത്. സാധാരണ കഞ്ചാവ് ഒരു ഗ്രാമിന് 500-1000 രൂപയാണെങ്കിൽ ഇത് ഒരു ഗ്രാമിന്റെ വില 10,000 രൂപ വരും. പിടിച്ച തോതനുസരിച്ച് 10 വർഷം വരെ ശിക്ഷ കിട്ടുന്നതാണെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.വിനോദ് കുമാർ പറഞ്ഞു.


