മൈലപ്രയില്‍ വ്യാപാരിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് സ്ഥിരീകരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പത്തനംതിട്ട : മൈലപ്രയിലെ വ്യാപാരി കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരണം. ശരീരത്തില്‍ മറ്റ് പരുക്കുകള്‍ കണ്ടെത്തിയിട്ടില്ല. കൊലപാതകം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. ജോര്‍ജ് ഉണ്ണൂണ്ണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കവര്‍ച്ചയ്ക്ക് വേണ്ടിയുള്ള കൊലപാതകം എന്നാണ് നിലവിലെ നിഗമനം.

കഴുത്തു ഞെരിക്കാൻ ഉപയോഗിച്ചത് രണ്ട് കൈലി മുണ്ടും ഒരു ഷർട്ടുമാണ്. ശരീരത്തിൽ മറ്റു മുറിവുകളോ മൽപ്പിടുത്തത്തിന്റെ ലക്ഷണങ്ങളോ ഇല്ല. 9 പവന്റെ മാല പൊട്ടിച്ചെടുത്തതായി വ്യക്തമായി. എട്ടു പവന്‍റെ മാലയും ഒരുപവന്‍റെ കുരിശു ലോക്കറ്റുമാണ് ഉണ്ടായിരുന്നത്. കൊളുത്ത് പൊട്ടിയ നിലയിൽ കണ്ടെത്തി. മേശവലിപ്പില്‍ നിന്ന് പണം നഷ്ടപ്പെട്ടതായും സംശയിക്കുന്നു.

മണം പിടിച്ചോടിയ പോലീസ് നായ മേക്കൊഴൂര്‍ റോഡില്‍ ആള്‍ത്താമസമില്ലാത്ത വീടിന്‍റെ മുന്നിലെത്തി നിന്നു. ഇവിടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ ആയില്ല. കടയെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളആളാണ് കൊലപാതകി എന്ന് സംശയിക്കുന്നു. മൈലപ്ര സ്വദോശി ജോര്‍ജ് ഉണ്ണൂണ്ണിയെന്ന 76 വയസുകാരനെ ഇന്നലെ വൈകിട്ട് ആറ്മണിയോടെയാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയ്ക്കരികില്‍ മൈലപ്ര ജംക്ഷനിലെ കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കുകളും നഷ്ടമായിരുന്നു. രാവിലെയാണ് ഫൊറന്‍സിക് തെളിവു ശേഖരണവും ഇന്‍ക്വസ്റ്റും പൂര്‍ത്തിയായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!