
കേരള സംസ്ഥാന യുവജന കമ്മീഷൻ 2025-26 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് നൽകുന്നത്. കല/സാംസ്കാരികം, കായികം, സാഹിത്യം, കാർഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളിൽ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമ്മീഷൻ നിയോഗിച്ച ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്.

സ്ത്രീ കേന്ദ്രീകൃത നായിക കഥാപാത്രങ്ങൾ മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ട ഒരുകാലത്തെ ആഴത്തിൽ അടയാളപ്പെടുത്തിയ യുവചലച്ചിത നടി കല്യാണി പ്രിയദർശനാണ് കല/സാംസ്കാരിക മേഖലയിൽനിന്ന് പുരസ്കാരം. മലയാള സിനിമയുടെ മാറിയ സ്ത്രീപക്ഷ ഭാവുകത്വത്തെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് കല്യാണി പ്രിയദർശൻ വഹിച്ചത്.


ക്രാഫ്റ്റിലെ മൗലികതയിലൂടെയും കഥാവിഷ്കാരത്തിലെ വൈവിധ്യങ്ങളിലൂടെയും പാൻഇന്ത്യൻ അനുഭവങ്ങളുടെ ആവിഷ്കാരങ്ങളിലൂടെയും മലയാളത്തിൻ്റെ പുതുകാല വായനയ്ക്ക് ദിശാബോധം നൽകിയ എഴുത്തുകാരൻ
അമൽ പിരപ്പൻകോടിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം. കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം, ബഷീർ യുവപ്രതിഭാ പുരസ്‌കാരം,
തകഴി കഥാപുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യയുടെ അഭിമാന താരം പി. മുഹമ്മദ് അഫ്‌സലാണ് കായികരംഗത്തു നിന്ന് അവാർഡിനർഹയായത്.
പോളണ്ടിലെ പോസ്നാനിൽ നടന്ന അന്താരാഷ്ട്ര മീറ്റിൽ 800 മീറ്റർ ദൂരത്തിൽ 1:44.93 സെക്കൻഡിലാണ് അഫ്സൽ ഫിനിഷ് ചെയ്തത്. 1:45ന് താഴെ സമയത്തിൽ 800മീറ്റർ ഓടിത്തീർക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് മുഹമ്മദ് അഫ്‌സൽ. തന്റെ പേരിലുള്ള ദേശീയ റെക്കോഡ് തിരുത്താനും അഫ്സലിന് സാധിച്ചു. ലോക സ്കൂൾ മീറ്റും ഏഷ്യൻ സ്കൂൾ മീറ്റും ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര, ദേശീയ ചാമ്പ്യൻഷിപ്പുകളിലും സ്വർണം നേടിയിട്ടുണ്ട്.

എക്‌സ്‌പെരിമെന്റൽ ഫാമിങ് വിജയകരമായി നടപ്പിലാക്കിയ യുവകർഷകനായ കൊല്ലം സ്വദേശി ആർ. വിഷ്ണുരാജാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹനായത്. കൃഷിയെ വ്യക്തിഗത പ്രവർത്തനം എന്നതിൽ നിന്ന് സാമൂഹിക മുന്നേറ്റമാക്കി മാറ്റിയത് ഉൾപ്പെടെ പുരോഗമനപരമായ കാർഷിക പരീക്ഷണങ്ങൾ നടപ്പിലാക്കി. കാർഷിക വിജ്ഞാനത്തിന്റെ സാമൂഹികവൽക്കരണം സാധ്യമാക്കുക വഴി കാർഷിക മേഖലയിലേക്ക് നിരവധി ചെറുപ്പക്കാരെ ആകർഷിക്കാൻ ആർ. വിഷ്ണുരാജിന് കഴിഞ്ഞു.

സാങ്കേതിക വിദ്യയുടെ ആഗോളസാധ്യതകളെ കേരളത്തിൻ്റെ മണ്ണിൽ ആവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കിയ നവസംരംഭകൻ വിമല്‍ ഗോവിന്ദ് വ്യവസായം/സംരഭകത്വ വിഭാഗത്തിൽ
അവാർഡിനർഹനായി. മനുഷ്യജീവൻ സംരക്ഷിക്കുന്നതിന് അർഹമായ രീതിയിൽ മാൻഹോൺ റോബോട്ടുകളെ കണ്ടെത്തി വ്യവസായിക അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ജെന്‍ റോബോട്ടിക്‌സ് കമ്പനിയുടെ സി.ഇ.ഒ. ആണ് വിമല്‍ ഗോവിന്ദ്.

കേരളത്തിലെ മനുഷ്യാവകാശ സാമൂഹിക പ്രശ്നങ്ങളെയും സ്ത്രീ ജീവിതത്തിൻ്റെ അറിയപ്പെടാത്ത ഇടങ്ങളെയും മുഖ്യധാരാ സംവാദ മണ്ഡലത്തിലേക്ക് എത്തിക്കുകയും അക്കാഡമിക അന്വേഷണ മികവോടെയും പത്രപ്രവർത്തനത്തിന്റെ ദിശാബോധത്തോടെയും ആവിഷ്കരിക്കയും ചെയ്ത മാധ്യമപ്രവര്‍ത്തക നിലീന അത്തോളിക്കാണ് മാധ്യമ മേഖലയിൽ നിന്നും പുരസ്കാരം.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അവാര്‍ഡ് ഉൾപ്പെടെ നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ നിലീന അത്തോളി മാതൃഭൂമി ഡിജിറ്റൽ സീനിയര്‍ സബ് എഡിറ്ററാണ്.



